'സ്വതന്ത്ര ഫലസ്തീനാണ് നീതി'; വെല്‍ഫെയര്‍ പാര്‍ട്ടി ഐക്യദാര്‍ഢ്യ റാലി നടത്തി

Update: 2023-10-17 13:40 GMT

കോഴിക്കോട്: ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രായേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണയ്ക്കുന്ന നിലപാട് ഇന്ത്യ തിരുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 'സ്വതന്ത്ര ഫലസ്തീനാണ് നീതി' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയോണിസ്റ്റുകള്‍ നിര്‍മിച്ചെടുത്ത ഇസ്രായേലിനെ വംശീയ ഇന്ത്യ പിന്തുണക്കുന്നതില്‍ അല്‍ഭുതമില്ല. പക്ഷേ, ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യത്തെ അവഹേളിക്കലാണത്. മുസ് ലിം വംശഹത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇസ്രായേലും ഇന്ത്യയുമെന്നാണ് ജെനോസൈഡ് വാച്ച് റിപോര്‍ട്ട് ചെയ്യുന്നത്. മനുഷ്യജീവന്‍ നിഷ്ഠൂരമായി കവര്‍ന്നെടുത്ത് രാജ്യം വികസിപ്പിക്കുന്ന വംശീയ ചേരിയോട് ചേര്‍ന്ന് നില്‍ക്കുന്ന മോദിയുടെ ഇന്ത്യയ്‌ക്കൊപ്പമല്ല, പൊരുതുന്ന ഫലസ്തീനികള്‍ക്ക് ഒപ്പം അണിനിരന്ന ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യയ്‌ക്കൊപ്പമാണ് ജനങ്ങള്‍ അണിനിരക്കേണ്ടത്. ഹമാസിനെയും ഇസ്രായേലിനെയും സമീകരിക്കുന്ന നിലപാടുകള്‍ ആപല്‍ക്കരവും അനീതിയുമാണ്. നീതിക്ക് വേണ്ടി പോരാടുന്നവരോട് ഐക്യപ്പെടാന്‍ അയിത്തം പാലിക്കുന്നതിന് പിറകിലുള്ള ഭയപ്പാട് എന്തെന്ന് കേരളീയ സമൂഹം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീനാ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഡോ. പി കെ പോക്കര്‍, എ വാസു, അംബിക മറുവാക്ക്, ഡോ. ആര്‍ യുസുഫ്, ജ്യോതിവാസ് പറവൂര്‍, ടി കെ മാധവന്‍, ചന്ദ്രിക കൊയിലാണ്ടി, അസ് ലം ചെറുവാടി, നഈം ഗഫൂര്‍, ശംസീര്‍ ഇബ്രാഹീം, സംസ്ഥാന സെക്രട്ടറി അന്‍സാര്‍ അബൂബക്കര്‍, ജില്ലാ സെക്രട്ടറി കെ സി അന്‍വര്‍ സംസാരിച്ചു. മുസ്തഫ പാലാഴി, പി സി മുഹമ്മദ് കുട്ടി, എ പി വേലായുധന്‍, അന്‍വര്‍ സാദത്ത്, ഇ പി അഷ്‌റഫലി കട്ടുപ്പാറ, നൗഷാദ് ചുള്ളിയന്‍, സാലിഹ് കൊടപ്പന, ബി വി അബ്ദുല്‍ ലത്തീഫ്, എം എ ഖയ്യും, കെ സലാഹുദ്ദീന്‍, മുബീന വാവാട്, എന്‍ കെ ജൂമൈല, സുബൈദ കക്കോടി നേതൃത്വം നല്‍കി.

Tags:    

Similar News