കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസിന് ആഭ്യന്തര വകുപ്പിന്റെ ഒത്താശ: വെല്‍ഫെയര്‍ പാര്‍ട്ടി

കേരളത്തില്‍ പലയിടങ്ങളിലും സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ആയുധ ശേഖരണം നടത്തുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി അവ പിടിച്ചെടുക്കാന്‍ പോലിസ് തയ്യാറാവണം.

Update: 2021-02-22 18:34 GMT

കോഴിക്കോട്: കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ കോപ്പുകൂട്ടുന്ന ആര്‍എസ്എസിന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടെന്ന സൂചനകളാണ് പറവൂരിലെ രണ്ട് ആയുധധാരികളായ ഹിന്ദുത്വഭീകരവാദികളെ വെറുതെ വിട്ടതിലൂടെ തെളിയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

കേരളത്തില്‍ പല സ്ഥലങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുധശേഖരം നടത്തുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുമ്പോഴും അതിനെതിരെ തികഞ്ഞ നിസംഗത കാണിക്കുകയാണ് പിണറായി സര്‍ക്കാര്‍. പറവൂവില്‍ പിടിച്ചത് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണുകളാണെന്ന് പറഞ്ഞ് സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് പോലിസ് ശ്രമം.

ആയുധപൂജയുടെ പേരില്‍ കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത പ്രതീഷ് വിശ്വനാഥിന്റെ കാര്യത്തിലും ആഭ്യന്തര വകുപ്പ് നിശബ്ദതയാണ് പാലിച്ചത്.

കേരളത്തില്‍ പലയിടങ്ങളിലും സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ആയുധ ശേഖരണം നടത്തുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി അവ പിടിച്ചെടുക്കാന്‍ പോലിസ് തയ്യാറാവണം. ഫാഷിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ഇടതുപക്ഷം നടത്തുന്നതെന്ന അവകാശവാദം തികച്ചും കപടമാണെന്നതാണ് സമീപകാല ആര്‍എസ്എസ് സിപിഎം ഒത്തുകളികള്‍ തെളിയിക്കുന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

Similar News