മിഠായിത്തെരുവിലെ അക്രമം: ആര്‍എസ്എസ്സുകാര്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു

153 എ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മിഠായിത്തെരുവില്‍ കടകള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ 26 പേരെയാണ് ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Update: 2019-01-05 15:54 GMT

കോഴിക്കോട്: മിഠായിത്തെരുവില്‍ ആക്രമണം അഴിച്ചുവിട്ടതിന്റെ പേരില്‍ അറസ്റ്റിലായ ആര്‍എസ്എസ്സുകാര്‍ക്കെതിരേ കലാപാഹ്വാനത്തിന് പോലിസ് കേസെടുത്തു. കടകള്‍ അടിച്ചുതകര്‍ത്ത പ്രവര്‍ത്തകര്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. 153 എ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മിഠായിത്തെരുവില്‍ കടകള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ 26 പേരെയാണ് ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബിജെപിയുടേയും ആര്‍എസ്എസ്സിന്റേയും സജീവപ്രവര്‍ത്തകരാണ് പിടിയിലായവര്‍.

എന്നാല്‍, ഇവര്‍ക്കെതിരേ ആദ്യഘട്ടത്തില്‍ വര്‍ഗീയകലാപത്തിന് ആഹ്വാനം ചെയ്ത കുറ്റം ചുമത്തിയിരുന്നില്ല. തെളിവുകളുണ്ടായിട്ടും പ്രതികള്‍ക്കെതിരേ പോലിസ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്. ഒരൊറ്റ മുസ്്‌ലിമും ഒരൊറ്റ മുസ്്‌ലിം പള്ളിയും ഇവിടെ ഉണ്ടാവില്ല, എല്ലാ പള്ളികളും പൊളിക്കും എന്നിങ്ങനെയായിരുന്നു സംഘപരിവാറിന്റെ പ്രകോപനം.

പോലിസിനെയും മാധ്യമങ്ങളെയും സാക്ഷിയാക്കിയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് 19 സംഘപരിവാര്‍ പ്രവര്‍ത്തകരെ വെള്ളിയാഴ്ചയും ഏഴുപേരെ ഇന്നുമാണ് അറസ്റ്റുചെയ്തത്. മിഠായിത്തെരുവിലെ കടകളിലുള്ള സിസി ടിവി ദ്യശ്യങ്ങളും മാധ്യമങ്ങളില്‍നിന്ന് പോലിസ് ശേഖരിച്ച ദ്യശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ വീടുകളില്‍നിന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍നിന്നും പിടികൂടിയത്. ഹര്‍ത്താലില്‍ അക്രമികള്‍ തമ്പടിച്ച മിഠായിത്തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍നിന്ന് ആയുധശേഖരം പോലിസ് പിടിച്ചെടുത്തിരുന്നു. കൊടുവാള്‍, ദണ്ഡ ഉള്‍പ്പടെയുള്ള ആയുധങ്ങളാണ് പോലിസ് കണ്ടെടുത്തത്.

Tags:    

Similar News