വടക്കേക്കര പളളി ആക്രമണം: കുറ്റക്കാരായ പോലിസുകാരെ രക്ഷിക്കാനുള്ള നീക്കം അവസാനിപ്പിക്കുക- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2022-03-17 14:46 GMT

പറവൂര്‍: വടക്കേക്കര ജുമാ മസ്ജിദില്‍ കടന്നുകയറി ഇമാം ഉള്‍പ്പെടെയുള്ള മതപണ്ഡിതന്‍മാര്‍ക്കെതിരേ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൗരന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ അക്രമത്തിന് നേതൃത്വം നല്‍കുന്നത് പോലിസ് സേനയ്ക്കുതന്നെ അപമാനകരമാണ്.

ഇരുളിന്റെ മറവില്‍ ഒരുവിഭാഗം പോലിസുകാര്‍ ആരാധനാലയത്തിലെത്തി വധഭീഷണി മുഴക്കി അക്രമവും അഴിഞ്ഞാട്ടവും നടത്തി തന്ത്രപരമായി രക്ഷപ്പെടുകയും പ്രതിഷേധം കടുത്തപ്പോള്‍ അതില്‍ ഒരാളെ പേരിനു അറസ്റ്റുചെയ്ത് നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും കൂട്ടുപ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്ത നടപടി അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്ത് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതുണ്ട്. കേരളീയ സമൂഹത്തെ വര്‍ഗീയമായ വേര്‍തിരിവിലെത്തിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടാവുമ്പോള്‍ ആര്‍എസ്എസ് വര്‍ഗീയവാദികള്‍ പോലിസ് സേനയില്‍ കടന്നുകൂടിയിട്ടുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന നടപടിയാണ് വടക്കേക്കര സംഭവത്തിലൂടെ തെളിയുന്നത്.

കുറ്റക്കാരായ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമാക്കി മാതൃകാപരമായ നടപടി സ്വീകരിക്കണം. ഈ വിഷയത്തില്‍ അടിയന്തരമായി മുഖ്യമന്ത്രിയും ഉന്നത പോലിസ് മേധാവികളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. നടപടിയുണ്ടാവാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇമാംസ് കൗണ്‍സില്‍ മുന്നോട്ടുപോവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് സലിം കൗസരി, സംസ്ഥാന സമിതി അംഗങ്ങളായ സലിം ഖാസിമി, മാഞ്ഞാലി സുലൈമാന്‍ മൗലവി, ജില്ലാ സെക്രട്ടറി അബൂതാഹിര്‍ ഹാദി, അബ്ദുസ്സലാം ഖാസിമി കാഞ്ഞാര്‍, ഷിഹാബുദീന്‍ ഹസനി, ഷംസുദ്ദീന്‍ മൗലവി, അബ്ദുറഹിം അല്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News