പ്രഥമ സംവാദത്തില്‍ കൊമ്പ് കോര്‍ത്ത് ട്രംപും ബൈഡനും; ട്രംപ് നുണയനും ഏറ്റവും മോശം പ്രസിഡന്റുമെന്ന് ബൈഡന്‍

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തിയത്. ഇന്ത്യ കൊവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ എത്രപേരാണ് മരിച്ചതെന്ന് അറിയില്ല. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്‍ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.

Update: 2020-09-30 08:23 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രഥമ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഡോണള്‍ഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബൈഡനും കൊമ്പു കോര്‍ത്തു. ക്ലീവ് ലാന്‍ഡിലെ കേസ് വെസ്‌റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ നടന്ന പ്രഥമ ടെലിവിഷന്‍ സംവാദത്തിലാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി ഇരുവരും ഏറ്റുമുട്ടിയത്.

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തിയത്. ഇന്ത്യ കൊവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ എത്രപേരാണ് മരിച്ചതെന്ന് അറിയില്ല. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്‍ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.

750 ഡോളര്‍ മാത്രമാണ് ആദായ നികുതിയായി ട്രംപ് നല്‍കിയതെന്ന റിപോര്‍ട്ട് സംബന്ധിച്ച് മോഡറേറ്റര്‍ ഉന്നയിച്ച ചോദ്യത്തിന് തനിക്ക് നികുതി അടയ്‌ക്കേണ്ടതില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍ താന്‍ പ്രസിഡന്റായ ആദ്യ വര്‍ഷം മില്യണ്‍ കണക്കിന് ഡോളറാണ് നികുതിയായി അടച്ചതെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി ജോ ബെഡന്‍ രംഗത്തെത്തി. ഒരു സ്‌കൂള്‍ അധ്യാപകന്‍ അടയ്ക്കുന്ന ടാക്‌സിനേക്കാള്‍ കുറവ് മാത്രമാണ് താങ്കള്‍ അടച്ചിരിക്കുന്നതെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. തങ്ങളുടെ ഏറ്റവും മോശം പ്രസിഡന്റാണ് ട്രംപ് എന്നും ജോ ബൈഡന്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ചും ബൈഡന്‍ നിശിതവിമര്‍ശനമാണ് ഉയര്‍ത്തിയത്. കൊവിഡിനെ തുരത്താന്‍ സര്‍ക്കാരിന് യാതരൊരുവിധ പദ്ധതികളുമില്ലെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതിന് മറുപടിയുമായി ട്രംപ് രംഗത്തെത്തി, മറ്റ് രാജ്യങ്ങളെ എടുത്ത് നോക്കുകയാണെങ്കില്‍ അമേരിക്കയില്‍ മരണ സംഖ്യ കുറവാണെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും, റഷ്യയും യഥാര്‍ത്ഥ കൊവിഡ് മരണസംഖ്യ പുറത്തുവിടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. കൊവിഡിനെതിരെ ഞങ്ങള്‍ ചെയ്ത പോലെ നിങ്ങള്‍ക്ക് ഒരിക്കലും ചെയ്യാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ പ്രസിഡന്റായ താങ്കള്‍ ഒരു നുണയനാണെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും കള്ളമാണെന്ന് ബെഡന്‍ ആരോപിച്ചു. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല താന്‍ ഇവിടെ വന്നതെന്നും അയാള്‍ നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന്‍ ആരോപിച്ചു. കൊവിഡ് കാലത്തും വന്‍ജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിക്കുകയും ചെയ്തു. താന്‍ എന്ത് പറയുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വമ്പന്‍ റാലികളെ ട്രംപ് ന്യായീകരിച്ചത്. മാസ്‌ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്. 90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകള്‍ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. ഇനി രണ്ട് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകള്‍ കൂടി നടക്കാനുണ്ട്.

Tags:    

Similar News