6,800-ത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ പ്രതിഷേധം; യുഎസ് ഇറാനില്‍ പരീക്ഷിച്ച 'ഡോളര്‍ ക്ഷാമം' എന്ന ആയുധം

Update: 2026-02-15 03:14 GMT

പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധങ്ങള്‍ മൂലം സാമ്പത്തികമായി പ്രതിസന്ധിയിലിലൂടെ കടന്നുപോകുന്ന ഇറാനില്‍ പെട്ടെന്നുള്ള പ്രക്ഷോഭങ്ങളിലേക്ക് നയിക്കാന്‍ യുഎസ് ഉപയോഗിച്ചത് 'ഡോളര്‍ ക്ഷാമം' എന്ന ആയുധം. 150-ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ 6,800-ത്തിലധികം പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണം യുഎസ്സിന്റെ നീക്കങ്ങളാണെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന് ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനില്‍ ഡോളര്‍ ക്ഷാമം സൃഷ്ടിച്ച് റിയാല്‍ മൂല്യം തകര്‍ന്നുവീഴാന്‍ കാരണമായതായും അതിലൂടെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയതായും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അവകാശപ്പെട്ടു.

2025 ഡിസംബര്‍, 2026 ജനുവരി കാലയളവില്‍, 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലൊന്നാണ് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ടത്. കറന്‍സി മൂല്യത്തകര്‍ച്ചയും വിലക്കയറ്റവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബര്‍ 28-ന് ടെഹ്‌റാനിലെ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധം ആരംഭിച്ചു. പിന്നീട് ഇത് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലേക്ക് വ്യാപിച്ചു.

ഇറാന്‍ സര്‍ക്കാര്‍ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളുമായി രംഗത്തെത്തി. 150-ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ 6,800-ത്തിലധികം പ്രതിഷേധക്കാരാണ് സുരക്ഷാ സേനയുടെ നടപടികളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'ഡോളര്‍ ക്ഷാമം' എന്ത്?

ആഗോള വ്യാപാരത്തില്‍, പ്രത്യേകിച്ച് എണ്ണ, യന്ത്രങ്ങള്‍, വായ്പ തിരിച്ചടവുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന പ്രധാന കറന്‍സി യുഎസ് ഡോളറാണ്, അതായത് രാജ്യങ്ങള്‍ക്ക് ഡോളറിന്റെ സ്ഥിരമായ വിതരണം ആവശ്യമാണ്.

ഒരു രാജ്യത്തിന് വിദേശ വ്യാപാരം, വായ്പകള്‍ എന്നിവക്ക് ആവശ്യമായ യുഎസ് ഡോളര്‍ ലഭിക്കാതെ വരുന്നതാണ് ''ഡോളര്‍ ക്ഷാമം''. എണ്ണ, യന്ത്രങ്ങള്‍, അന്താരാഷ്ട്ര വായ്പകള്‍ തുടങ്ങിയവയുടെ വ്യാപാരത്തില്‍ പ്രധാന കറന്‍സിയായതിനാല്‍ ഡോളറിന്റെ സ്ഥിരമായ ലഭ്യത രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്.

ഇറാനില്‍ ഡോളര്‍ വരുമാനത്തിന്റെ പ്രധാന രണ്ട് മാര്‍ഗങ്ങളായ എണ്ണ കയറ്റുമതിയും അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനവും ഒരേസമയം തടഞ്ഞതിലൂടെ യുഎസ് ഈ ക്ഷാമം സൃഷ്ടിച്ചുവെന്നാണ് ജര്‍മ്മനിയിലെ മാര്‍ബര്‍ഗ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് റെസ ഫര്‍സാനേഗന്‍ വ്യക്തമാക്കുന്നത്. ഇറാനിയന്‍ എണ്ണയ്ക്ക് മേല്‍ യുഎസ് ഉപരോധം ശക്തിപ്പെടുത്തി, ഡോളറില്‍ ഇടപാടുകള്‍ നടത്തുന്ന ആഗോള സ്ഥാപനങ്ങള്‍ക്ക് ഉപരോധ ഭീഷണിയും ഉയര്‍ത്തിയതോടെ ഇറാന്റെ വിദേശ നാണയ ശേഖരം തടഞ്ഞുവെക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.


ബസ്സെന്റ് പറഞ്ഞത്?

കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് ഹിയറിംഗില്‍ സംസാരിക്കുമ്പോള്‍, ട്രഷറി സെക്രട്ടറി ബസ്സെന്റ് യുഎസിന്റെ തന്ത്രം വിശദീകരിച്ചു. ''ആ രാജ്യത്ത് ഡോളര്‍ ക്ഷാമം സൃഷ്ടിച്ചതാണ് ട്രഷറിയില്‍ നിന്ന് ഞങ്ങള്‍ ചെയ്തത്,'' എന്ന് അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ ഇറാനിലെ വലിയ ബാങ്കുകളില്‍ ഒന്ന് തകര്‍ന്നതോടെ റിയാല്‍ മൂല്യം തകര്‍ന്നുവീണു, വിലക്കയറ്റം കുതിച്ചുയര്‍ന്നു, ജനങ്ങള്‍ തെരുവിലിറങ്ങിയതായി അദ്ദേഹം പറഞ്ഞു.

മുന്‍പ് ഫോക്‌സ് ന്യൂസിനോട് ദാവോസില്‍ നല്‍കിയ അഭിമുഖത്തിലും, പ്രസിഡന്റ് ഡോണാള്‍ട് ട്രംപ് നിര്‍ദേശിച്ച ''മാക്‌സിമം പ്രഷര്‍'' നയത്തിന്റെ ഫലമായാണ് ഇറാന്റെ സാമ്പത്തിക തകര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇറാന്റെ എണ്ണ വിതരണ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളെയും ലക്ഷ്യമിട്ട് ഉപരോധം ശക്തിപ്പെടുത്തിയതും, അന്താരാഷ്ട്ര ധനകാര്യ സംവിധാനത്തിലേക്കുള്ള പ്രവേശനം അടച്ചുപൂട്ടിയതുമാണ് പ്രധാന നീക്കങ്ങളെന്ന് ബസ്സെന്റ് വിശദീകരിച്ചു.

യുഎസിന്റെ ഈ നീക്കങ്ങള്‍ ഇറാനിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും, അതുവഴി ജനജീവിതത്തെ ബാധിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍.

Tags: