ലോകത്താകെ മരിച്ചവരുടെ എണ്ണം 27,352 ആയി; ഇറ്റലിയില്‍ റെക്കോര്‍ഡ് മരണ നിരക്ക്

ഇതിനിടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 104,142 ആയി.

Update: 2020-03-28 02:27 GMT

ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിമൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 27,352 ആയി. ഇറ്റലിയില്‍ റെക്കോര്‍ഡ് മരണ നിരക്കാണ് വെള്ളിയാഴ്ച റിപോര്‍ട്ട് ചെയ്തത്. 969 പേര്‍ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചു.

കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 9,134ആയി. ലോകത്താകമാനം ഇന്നലെ മാത്രം മൂവായിരത്തിലേറെ പേര്‍ മരിച്ചു. മരണപ്പെട്ടവരുടെ എണ്ണത്തിൽ സ്‌പെയിന്‍ ഇറ്റലിക്ക് പിന്നാലെയുണ്ട്. 769 പേരാണ് സ്പയിനില്‍ ഇന്നലെ മരിച്ചത്. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ 5138 ആയി ഉയര്‍ന്നു.

ഇതിനിടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 104,142 ആയി. അവിടെ മരണസംഖ്യ 1700 ആണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 17,133 പേര്‍ക്കാണ് രോഗം ബാധിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയുള്ള കണക്കുപ്രകാരം ലോകത്ത് രോഗബാധിതരുടെ എണ്ണം 596,723 ലേക്കെത്തി. ഇതില്‍ 1,31,000 പേര്‍ രോഗമുക്തി നേടിയതായും കണക്കാക്കുന്നു. ലോകത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ലക്ഷവും യൂറോപ്പിലാണ്.

സൗദിയില്‍ വെള്ളിയാഴ്ച 92 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ രോഗബാധിതര്‍ 1,100ന് മുകളിലെത്തി. മൂന്ന് മരണങ്ങളാണ് സൗദിയില്‍ റിപോര്‍ട്ട് ചെയ്തത്. യുഎഇയില്‍ ഇന്നലെ 72 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതര്‍ 405 ആണ്.

അതേസമയം രോ​ഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസകരമാണ്. ഇതുവരെ 133,335 പേർ രോ​ഗമുക്തി നേടിയതായാണ് കണക്കുകൾ സൂ‍ചിപ്പിക്കുന്നത്. ലോകത്താകമാനം ചികിൽസയിലുള്ളവരിൽ അഞ്ച് ശതമാനം രോ​ഗികൾ മാത്രമാണ് അത്യാസന്ന നിലയിൽ കഴിയുന്നത്. അവരുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Tags: