ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം: കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി യുഎസ് കമ്മീഷന്‍

ഇന്ത്യയിലുടനീളം താഴ്ന്ന ജാതിക്കാരുടെയും ദരിദ്രരുടെയും അവകാശങ്ങള്‍ക്കും അന്തസ്സിനുമായി അദ്ദേഹം വര്‍ഷങ്ങളോളം പോരാടിയെന്ന് യുഎസ്‌സിആര്‍എഫ് കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു. ആദിവാസികളുടെയും മറ്റ് താഴ്ന്ന ജാതി, മത, ദരിദ്രസമുദായങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ഇന്ത്യന്‍ അധികാരികള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടതും കസ്റ്റഡിയില്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായത്.

Update: 2021-07-09 15:01 GMT

വാഷിങ്ടണ്‍: മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ജയിലില്‍ കഴിയവെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി മരണപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ സര്‍ക്കാരിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ രംഗത്ത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിലേക്ക് നയിച്ചത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ മനപ്പൂര്‍വമുള്ള അവഗണനയാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. അന്താരാഷ്ട്രതലത്തില്‍ മതസ്വാതന്ത്ര്യം നിരീക്ഷിക്കാന്‍ അമേരിക്കന്‍ ഭരണകൂടം രൂപീകരിച്ചിരിക്കുന്ന സമിതിയാണിത്.

ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉഭയകക്ഷി ബന്ധത്തില്‍ ഉയര്‍ത്തണമെന്ന് യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ കടുത്ത ഭാഷയില്‍ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ കസ്റ്റഡിയില്‍ മരിച്ച ജെസ്യൂട്ട് സഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദു:ഖം അറിയിക്കുന്നു. ആരോഗ്യകരമായ ജനാധിപത്യ രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സുപ്രധാന പങ്ക് മാനിക്കപ്പെടണമെന്ന് ഞങ്ങള്‍ എല്ലാ ഭരണകൂടങ്ങളോടും അഭ്യര്‍ഥിക്കുന്നു. 84 വയസുകാരനായ ജെസ്യൂട്ട് വൈദികനും ദീര്‍ഘകാലത്തെ മനുഷ്യാവകാശ സംരക്ഷകനുമായ ഫാ.സ്റ്റാന്‍ സ്വാമിയെ മരണത്തിലേക്ക് നയിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ മനപ്പൂര്‍വമായ ഉപേക്ഷയെ ശക്തമായി അപലപിക്കുന്നു.

ഇന്ത്യയിലുടനീളം താഴ്ന്ന ജാതിക്കാരുടെയും ദരിദ്രരുടെയും അവകാശങ്ങള്‍ക്കും അന്തസ്സിനുമായി അദ്ദേഹം വര്‍ഷങ്ങളോളം പോരാടിയെന്ന് യുഎസ്‌സിആര്‍എഫ് കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു. ആദിവാസികളുടെയും മറ്റ് താഴ്ന്ന ജാതി, മത, ദരിദ്രസമുദായങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ഇന്ത്യന്‍ അധികാരികള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടതും കസ്റ്റഡിയില്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായത്. കുറ്റം തെളിയിക്കുകയോ വിചാരണയോ പോലുമില്ലാതെയാണ് അദ്ദേഹത്തെ മാസങ്ങളോളം തടവിലിട്ടത്. അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെ ഹാജരാക്കാന്‍ അധികാരികള്‍ക്കായില്ല.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആഗോളതലത്തില്‍ ആവശ്യമുയര്‍ന്നിട്ടും ഫലമുണ്ടായില്ല- അനുരിമ ഭാര്‍ഗവ ചൂണ്ടിക്കാട്ടി. ഫാ.സ്റ്റാന്‍ സാമിയുടെ മരണത്തില്‍ ദു:ഖം അറിയിച്ചും ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉഭയകക്ഷി ബന്ധത്തില്‍ ഉയര്‍ത്തണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രസ്താവനയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2018 ജനുവരി ഒന്നിന് പൂനെയ്ക്കു സമീപത്തെ ഭീമാ കൊറേഗാവ് 200ാം വാര്‍ഷികത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഫാ.സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബറില്‍ എന്‍ഐഎ അറസ്റ്റുചെയ്തത്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഫാ. സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെ കടുത്ത രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.

Tags:    

Similar News