ഇസ്രയേല്‍ വിട്ടുപോകാന്‍ എംബസി ജീവനക്കാരോട് ആവശ്യപ്പെട്ട് യുഎസ്

Update: 2026-02-28 02:53 GMT

വാഷിംഗ്ടണ്‍: ഇസ്രയേലിലെ എംബസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അതിന് തയ്യാറെടുക്കണമെന്ന് ഇസ്രയേലിലെ യുഎസ് അംബാസിഡര്‍ മൈക്ക് ഹക്കബി നിര്‍ദേശിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷ സാധ്യത രൂക്ഷമായ സാഹചര്യത്തിലായിരുന്നു മൈക്ക് ഹക്കബിയുടെ നിര്‍ദേശം. 

അടിയന്തര ജോലികള്‍ പൂര്‍ത്തിയാക്കേണ്ട ജീവനക്കാരും അവരുടെ കുടുംബങ്ങളും ഒഴികെ ബാക്കിയുള്ളവര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് മൈക്ക് ഹക്കബി നിര്‍ദേശിച്ചു. ഇസ്രയേലില്‍ തുടരുന്നവര്‍ പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മൈക്ക് ഹക്കബി ഇമെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് തന്നെ അതിന് തയ്യാറെടുക്കണം. പരിഭ്രാന്തരാകേണ്ടതില്ല. ജാഗ്രതയുടെ ഭാഗമായാണ് നിര്‍ദേശമെന്നും മൈക്ക് ഹക്കബി സന്ദേശത്തില്‍ പറയുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശപ്രകാരമാണ് യുഎസ് അംബാസിഡര്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു സന്ദേശം അയച്ചത്. വിമാന ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സന്ദേശത്തിലുണ്ട്. രാജ്യത്ത് നിന്ന് വേഗത്തില്‍ പുറത്ത് കടക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും സന്ദേശത്തില്‍ പറയുന്നു.

ഇറാനെതിരെയുള്ള ആക്രമണത്തിന് മുന്നോടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക വിന്യാസത്തിന്റെ ഭാഗമായി യുഎസ്എസ് ജെറാള്‍ഡ് യുദ്ധ കപ്പല്‍ വടക്കന്‍ ഇസ്രായേലില്‍ എത്തിക്കൊണ്ടിരിക്കുന്ന ദിവസം തന്നെയാണ് ഈ മുന്നറിയിപ്പുകള്‍ വന്നതെന്നും ശ്രദ്ധേയമാണ്. യുഎസ്എസ് ജെറാള്‍ഡ് കൂടാതെ അമേരിക്കയുടെ ഡസണ്‍ കണക്കിന് സ്റ്റെല്‍ത്ത് എഫ് 22 ഫൈറ്റര്‍ ജെറ്റുകളും ഇസ്രയേലി താവളങ്ങളിലെത്തിയിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: