യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി

Update: 2021-10-31 12:15 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്നാണ് പുറത്തിറങ്ങാനായത്. ലഖ്‌നോ അഡീഷനല്‍ ജില്ലാ 17 ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് വേണ്ടി അഭിഭാഷകരായ മുകുല്‍ ജോഷി, സുഭാഷ് ബിസാരിയ എന്നിവര്‍ ഹാജരായി. 36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെ ജയില്‍ മോചിതരായത്. നാളെ രാവിലെ 11ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഇവര്‍ എത്തിച്ചേരും. എയര്‍പോര്‍ട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ ഇവരെ സ്വീകരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.

യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ ബന്ധുക്കളെയാണ് കള്ളക്കേസ് ചുമത്തി തടവിലാക്കിയത്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റായ ആരോപണങ്ങളുന്നയിച്ചാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേരെ ജയിലലടച്ചത്. സെപ്തംബര്‍ 27 മുതല്‍ ഇവര്‍ റിമാന്റില്‍ കഴിയുകയായിരുന്നു.

യോഗി ഭരണകൂടത്തിന്റെ പോലിസ് രാജിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭരണതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലയാളി കുടുംബങ്ങളെ അറസ്റ്റ് ചെയ്തത് എന്ന ആരോപണവും ഉയര്‍ന്നു. യുപി പോലിസിന്റെ നടപടി കടുത്ത നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ ആരോപണം. യുപിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു.

യുപിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി തടവറയിലാക്കിയിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി നേതാവായ റഊഫ് ശരീഫും യോഗി സര്‍ക്കാരിന്റെ ഭരണകൂടവേട്ടയുടെ ഇരയാണ്. യുപി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളാണ് ജയിലില്‍ കഴിയുന്നത്. ഇവരിലേറെയും മുസ്‌ലിംകളാണ്. എന്തിനാണ് തങ്ങളെ ജയിലിലടച്ചത് എന്നുപോലും അറിയാതെ ജയിലില്‍ കഴിയുന്നവരും നിരവധിയാണ്. കഴിഞ്ഞ ദിവസം കാംപസ് ഫ്രണ്ട് തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചിനെതിരേ കേസെടുത്ത വിചിത്ര സംഭവവും ഉണ്ടായി. യോഗിയെ പ്രതീകാത്മകമായി തെരുവിലൂടെ വലിച്ചുകൊണ്ട് പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചിരിപ്പിച്ചതിനാണ് യുപി പോലിസ് കേസെടുത്തത്.

Tags:    

Similar News