ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് കോണ്‍ഗ്രസ്

യുഎന്‍എസ്‌സി അംഗമെന്ന നിലയില്‍ ഇന്ത്യ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2021-05-14 16:36 GMT

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് യുഎന്‍ രക്ഷാ സമിതിയോട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി. കോണ്‍ഗ്രസിനായി വിദേശ കാര്യ വിഭാഗം തലവന്‍ ആനന്ദ് ശര്‍മ എംപിയാണ് ഈ ആവശ്യം ഉന്നയിച്ചത്. യുഎന്‍എസ്‌സി അംഗമെന്ന നിലയില്‍ ഇന്ത്യ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേലും-ഹമാസും തമ്മിലുള്ള ശത്രുത ഉടന്‍ അവസാനിപ്പിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. 'വിശുദ്ധ ഈദിനോടനുബന്ധിച്ച് കിഴക്കന്‍ ജെറുസലേമിലും ഗസയിലും ഇസ്രായേലിലുമുണ്ടായ അക്രമണങ്ങള്‍ ദുഖകരമാണെന്നും ലോകത്തെ വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേലിലെ ജനങ്ങളെപ്പോലെ ഫലസ്തീനികള്‍ക്ക് ആത്മാഭിമാനത്തോടെയും സുരക്ഷിതമായും ജീവിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. ഫലസ്തീന്‍ ജനതയ്ക്ക് മസ്ജിദുല്‍ അല്‍അഖ്‌സയില്‍ നിയന്ത്രണങ്ങളില്ലാതെ പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട്. ഇത് എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെടുകയും തെറ്റിക്കാതിരിക്കുകയും വേണം. ജെറുസലേമിലെ ആസൂത്രിത സംഭവങ്ങള്‍ പ്രകോപനപരവും സംഘര്‍ഷങ്ങള്‍ക്കും അക്രമത്തിനും കാരണമായതായും ശര്‍മ്മ പറഞ്ഞു.

ഗസക്ക് നേരെയുള്ള വ്യോമാക്രമണങ്ങളും ഹമാസിന്റെ റോക്കറ്റ് ആക്രമണവും നിരവധി നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവിതം നശിക്കുന്നതിലെത്തിച്ചിരിക്കുന്നു. പ്രത്യേകിച്ചും കുട്ടികളുടെയും വയോധികരുടേതുമടക്കമുള്ളവരുടേത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. പൊതുസ്വത്തും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത് തടസ്സവും നഷ്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നു-കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News