പിലാത്തറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം തടഞ്ഞു; ചാനല്‍ റിപോര്‍ട്ടര്‍ക്ക് മര്‍ദ്ദനം

പിലാത്തറ ബസ് സ്റ്റാന്‍ഡിന് സമീപം പ്രചരണം നടത്തുന്നതിനിടയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തത്. ഇതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും പ്രവര്‍ത്തകര്‍ അക്രമിച്ചു.

Update: 2019-05-17 14:55 GMT

പിലാത്തറ: യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പിലാത്തറ ബസ് സ്റ്റാന്‍ഡിന് സമീപം പ്രചരണം നടത്തുന്നതിനിടയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തത്. ഇതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും പ്രവര്‍ത്തകര്‍ അക്രമിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കള്ളവോട്ടിനെ തുടര്‍ന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പിലാത്തറയിലടക്കം മൂന്ന് സ്ഥലങ്ങളില്‍ റീപോളിങ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിലാത്തറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചരണത്തിനെത്തിയത്. ഇതിനിടയിലാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് റീപോളിങ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎമ്മും പിലാത്തറയില്‍ പ്രചരണം നടത്തിയിരുന്നു. പി ജയരാജന്‍ പ്രചരണം നടത്തി മടങ്ങിയതിന് പിന്നാലെയാണ് ഉണ്ണിത്താന്‍ പ്രചരണത്തിനെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ് മാനെയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മുജീബിന്റെ ആപ്പിള്‍ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു. കാമറമാന്‍ സുനില്‍ കുമാറിനെയും അക്രമികള്‍ കയ്യേറ്റം ചെയ്തിരുന്നു.

അതേസമയം, പാമ്പുരുത്തിയില്‍ പ്രചരണത്തിനെത്തിയ ശ്രീമതി ടീച്ചറെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇത് ഉന്തും തള്ളിനും കാരണമായിരുന്നു.




Tags:    

Similar News