മന്ത്രി എകെ ബാലൻറെ മകൻറെ വിവാഹച്ചടങ്ങില്‍ യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥികളെ വിഐപികളുടെ കസേര ഡമ്മിയാക്കി
ഫെബ്രുവരി 15ന് എകെജി സെൻറർ ഹാളിൽ നടന്ന നവീൻ ബാലൻറെ വിവാഹ ചടങ്ങിലാണ് യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥികളെ വിഐപികളുടെ കസേര ഡമ്മിയാക്കിയത്.
തിരുവനന്തപുരം: മന്ത്രി എകെ ബാലൻറെ മകൻറെ കല്യാണത്തിന് യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥികളെ കസേര ഡമ്മിയാക്കി. ഫെബ്രുവരി 15ന് എകെജി സെൻറർ ഹാളിൽ നടന്ന നവീൻ ബാലൻറെ വിവാഹ ചടങ്ങിലാണ് യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥികളെ വിഐപികളുടെ കസേര ഡമ്മിയാക്കിയത്. ഭീഷണിപ്പെടുത്തി ക്ലാസ് കട്ട് ചെയ്യിച്ചായിരുന്നു ആണ്‍കുട്ടികളായ മുപ്പത് വിദ്യാര്‍ഥികളെ കൊണ്ടുപോയത്.
ഫെബ്രുവരിയില്‍ നടന്ന മന്ത്രിയുടെ മകന്റെ വിവാഹത്തില്‍ കസേര ഡമ്മിയായി പങ്കെടുക്കേണ്ടി വന്നെന്ന് യൂനിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയും എഐഎസ്എഫ് പ്രവര്‍ത്തകനുമായ റെനിന്‍ സന്തോഷ് മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ റെനിൻ മന്ത്രിയുടെ പേര് പറയാൻ വിസമ്മതിച്ചിരുന്നു. കുറേ വിദ്യാര്‍ഥികളെ മന്ത്രിയുടെ മകന്റെ കല്യാണത്തിന് കൊണ്ടുപോയെന്ന് മുന്‍പ് എസ്എഫ്‌ഐക്കെതിരേ ആരോപണമുന്നയിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി നിഖിലയും ചർച്ചാ പരിപാടിയിൽ പറഞ്ഞിരുന്നു.
തേജസ് ന്യുസിനോട് റെനിൻ സന്തോഷ് പറഞ്ഞതിങ്ങനെ,
എകെജി സെൻറിലാണ് വിവാഹ ചടങ്ങിൽ കസേര ഡമ്മിയായി പോകേണ്ടി വന്നത്. മന്ത്രിയുടെ പേര് പറഞ്ഞാൽ എന്നെ ബാധിക്കും, അതിനാൽ പറയാൻ ബുദ്ധിമുട്ടുണ്ട്. കോടിയേരിയുടെ പേര് തന്നെ പറഞ്ഞത് അത് എത്ര വലിയ പരിപാടിയാണെന്ന് അറിയിക്കാൻ വേണ്ടിയാണ്. ഫെബ്രുവരി 15നായിരുന്നു കല്യാണം.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റേയും ഭാര്യ പി കെ ജമീലയുടേയും മകനായ നവീൻ ബാലൻറെ വിവാഹം ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് വെച്ച് നടത്തിയിരുന്നു. സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിലെ താഴത്തെ നിലയിലെ ഹാളിലായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിനി നമിതാ വേണുഗോപാലാണ് പാരീസില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ഡെവലപ്പറായ നവീനെ വിവാഹം ചെയ്തത്.