യൂനിറ്റി മാര്‍ച്ച് പോലിസ് തടഞ്ഞു; തമിഴ്‌നാട്ടില്‍ നൂറുകണക്കിന് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പോപുലര്‍ഫ്രണ്ട് നേതൃത്വം യൂനിറ്റി മാര്‍ച്ചിന്റെ സംഘാടനവുമായി മുന്നോട്ട് പോവുന്നതിനിടെ ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട് പോലിസ് ഡിജിപി ഏകപക്ഷീയമായി പരിപാടിക്കുള്ള അനുമതി റദ്ദാക്കുകയായിരുന്നു. യൂനിറ്റി മാര്‍ച്ചിന് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര ബന്ധമുള്ള സൂഫി ഇസ്‌ലാമിക് ബോര്‍ഡ് തമിഴ്‌നാട് ഡിജിപിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടിക്കുള്ള അനുമതി റദ്ദാക്കി കൊണ്ട് ഡിജിപി ഉത്തരവിട്ടത്.

Update: 2022-03-06 14:07 GMT

ചെന്നൈ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 'സേവ് ദ റിപബ്ലിക്ക്' എന്ന ബാനറില്‍ തമിഴ്‌നാട്ടിലെ അഞ്ചിടങ്ങളില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ച് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞ പോലിസ് നൂറു കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

നവ സാമൂഹിക പ്രസ്ഥാനമായ പോപുലര്‍ഫ്രണ്ട് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 17ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂനിറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍, തമിഴ്‌നാട്ടിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അന്നേദിവസം നടത്താനിരുന്ന പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതുപ്രകാരം സേലം, തംബാരം, പുതുക്കോട്ടൈ, തെങ്കാശി, രാമനാഥപുരം എന്നിവിടങ്ങളില്‍ യൂനിറ്റ് മാര്‍ച്ച് നടത്താന്‍ നിശ്ചയിക്കുകയും അധികൃതരില്‍നിന്നു അനുമതി നേടുകയും ചെയ്തിരുന്നു.

പോപുലര്‍ഫ്രണ്ട് നേതൃത്വം യൂനിറ്റി മാര്‍ച്ചിന്റെ സംഘാടനവുമായി മുന്നോട്ട് പോവുന്നതിനിടെ ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട് പോലിസ് ഡിജിപി ഏകപക്ഷീയമായി പരിപാടിക്കുള്ള അനുമതി റദ്ദാക്കുകയായിരുന്നു. യൂനിറ്റി മാര്‍ച്ചിന് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര ബന്ധമുള്ള സൂഫി ഇസ്‌ലാമിക് ബോര്‍ഡ് തമിഴ്‌നാട് ഡിജിപിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടിക്കുള്ള അനുമതി റദ്ദാക്കി കൊണ്ട് ഡിജിപി ഉത്തരവിട്ടത്. സൂഫി ഇസ്‌ലാമിക് ബോര്‍ഡ് ഉപദേഷ്ടാവ് വൈ ഷൗക്കത്ത് അലി മുഹമ്മദ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസ് അനുമതി റദ്ദാക്കിയത്.

എന്നാല്‍, പോലിസിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് യൂനിറ്റി മാര്‍ച്ചുമായി പോപുലര്‍ ഫ്രണ്ട് നേതൃത്വം മുന്നോട്ട് പോവുകയായിരുന്നു. യൂനിഫോം അണിഞ്ഞ കേഡറ്റുകള്‍ യൂനിറ്റ് മാര്‍ച്ചുമായി മുന്നോട്ട് പോവുന്നതിനിടെ സ്ഥലത്തെത്തിയ പോലിസ് മാര്‍ച്ച് തടയുകയും കേഡറ്റുകളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.


Tags:    

Similar News