കര്‍ഷകരെ അനുനയിപ്പിക്കാന്‍ അഞ്ചിന ഫോര്‍മുലയുമായി സര്‍ക്കാര്‍

താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

Update: 2020-12-09 07:29 GMT

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ശക്തമായ സമരവുമായി മുന്നോട്ട് പോവുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ അഞ്ചിന ഫോര്‍മുലയുമായി കേന്ദ്രസര്‍ക്കാര്‍. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങള്‍ എഴുതി നല്‍കും.

ഈ നിര്‍ദേശങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കുമെന്നും ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മുള്ള പറഞ്ഞു. കര്‍ഷകരുടെ യോഗം ഉച്ചയ്ക്ക് സിംഘു അതിര്‍ത്തിയില്‍ നടക്കും.കേന്ദ്രം നല്‍കുന്ന ഡ്രാഫ്റ്റിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും ഇന്നു വൈകീട്ടോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഭരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 ദിവസത്തിലേറെയായി പതിനായിരക്കണക്കിന് പേരാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്.

അതേസമയം, കേന്ദ്ര കാബിനറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകളെ നാളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയമം പിന്‍വലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന് കര്‍ഷകരുടെ നേതാവായ ബല്‍ദേവ് സിങ് സിര്‍സ പറഞ്ഞു.

കര്‍ഷകരുടെ സംഘടനകള്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് യോഗം ചേരും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവര്‍ക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും. 5 മണിക്ക് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കാനാണ് തീരുമാനം. കര്‍ഷകരുടെ സമരത്തിന് 18 പ്രതിപക്ഷ കക്ഷികള്‍ ഇതിനോടകം പിന്തുണയറിയിച്ചിരുന്നു.

Tags:    

Similar News