കശ്മീര്‍: നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് യുഎന്‍ മനുഷ്യാവകാശ മേധാവി

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമേലുളള നിയന്ത്രണം, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും തടഞ്ഞുവയ്ക്കല്‍ തുടങ്ങി കശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ക്കുമേലുളള ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈകടത്തലില്‍ താന്‍ വളരെയധികം ആശങ്കപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Update: 2019-09-09 13:42 GMT

ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിനു സവിശേഷ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള സ്ഥിതിഗതികളില്‍ കടുത്ത ആശങ്ക അറിയിച്ച് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍. ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ സമിതി യോഗത്തിലെ 42ാമത് സെഷനില്‍ സംസാരിക്കവെയാണ്

കശ്മീരിലെ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെക്കുറിച്ച് ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പരാമര്‍ശിച്ചത്. കശ്മീരുമായി ബന്ധപ്പെട്ട്, നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്റെ ഓഫിസിന് തുടര്‍ച്ചയായി ലഭിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമേലുളള നിയന്ത്രണം, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും തടഞ്ഞുവയ്ക്കല്‍ തുടങ്ങി കശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ക്കുമേലുളള ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈകടത്തലില്‍ താന്‍ വളരെയധികം ആശങ്കപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയിലെയും പാക്കിസ്താനിലെയും സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് പ്രത്യേകമായി അഭ്യര്‍ഥിക്കുന്നതായും ഹൈക്കമ്മിഷണര്‍ വ്യക്തമാക്കി.

കശ്മീരിലെ ജനങ്ങളുടെ ഭാവിയില്‍ സ്വാധീനം ചെലുത്തുന്ന തീരുമാനമെടുക്കുമ്പോള്‍ അവരോട് കൂടിയാലോചിക്കുകയും അതില്‍ അവരെയും പങ്കാളികളാക്കണമെന്നും ഹൈക്കമ്മിഷണര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജൂണ്‍ ആദ്യം ജമ്മു കശ്മീരില്‍ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന റിപോര്‍ട്ട് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ പുറത്തുവിട്ടിരുന്നു. 2016 ജൂണ്‍ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെയുള്ള സംഭവവികാസങ്ങളെക്കുറിച്ചുളളതായിരുന്നു യുഎന്‍ റിപ്പോര്‍ട്ട്. ആദ്യമായാണു യുഎന്‍ കശ്മീരിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് പുറത്തിറക്കിയത്.


Tags:    

Similar News