ഇന്ത്യയെ ജൂറാസിക് റിപ്പബ്ലിക്ക് ആക്കുന്ന മോദിയും അമിത്ഷായും വൈകാതെ വംശനാശം വന്ന ദിനോസറുകള്‍ക്ക് സമാനമാകും: അഡ്വ. കപില്‍ സിബല്‍ എംപി, പൗരത്വ ഭേദഗതി നിയമത്തിന് താക്കീതായി യുഡിഎഫ് മഹാറാലി
പൗരത്വ നിയമ ഭേദഗതി രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന ഒന്നാണ്. മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നു കരുതരുത്. തന്റെ വലതുഭാഗത്ത് കാണുന്നത് അറബിക്കടലാണെങ്കില്‍ ഈ പൗരത്വ നിയമ ഭേദഗതി പിച്ചിച്ചീന്തിക്കളഞ്ഞ് അതിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയുമെന്നും അതുവരെ വിശ്രമമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം മുസ്്‌ലിംകള്‍ക്കെതിരെയല്ലെന്നും മോദിക്കെതിരെ വോട്ടു ചെയ്യാത്ത എല്ലാവര്‍ക്കുമെതിരെയാണെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം അഡ്വ. കപില്‍ സിബല്‍ എംപി. ഇന്ത്യയെ ജൂറാസിക് റിപ്പബ്ലിക്ക് ആക്കുന്ന മോദിയുടെയും അമിത്ഷായുടെയും അവസ്ഥ വൈകാതെ വംശനാശം വന്ന ദിനോസറുകള്‍ക്ക് സമാനമാകും. പൗരത്വ വിവേചന നിയമത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച യുഡിഎഫ് മലബാര്‍ മേഖല മഹാറാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ വിവേചന നിയമം കൊണ്ടുവന്ന് രാജ്യത്തെ ഭിന്നിപ്പിക്കുന്ന മോദി ഭരണകൂടത്തിന്റെ സിഎഎ അറബിക്കടലിലെറിയും. മതത്തിന്റെ പേരില്‍ പാവപ്പെട്ടവരെ ക്രൂശിക്കുന്ന നിയമത്തിന് സുപ്രീം കോടതിയില്‍ നിലനില്‍പ്പുണ്ടാവില്ല. കോടതികള്‍ എങ്ങോട്ട് നിന്നാലും ജനകീയ ശക്തിക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാവില്ല. മോദിയും അമിത്ഷായും പ്രചരിപ്പിക്കുന്ന ഒമ്പതു നുണകള്‍ പൊളിച്ചടുക്കിയാണ് കപില്‍ സിബല്‍ പ്രസംഗം തുടങ്ങിയത്.
പൗരത്വ നിയമ ഭേദഗതി രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന ഒന്നാണ്. മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നു കരുതരുത്. തന്റെ വലതുഭാഗത്ത് കാണുന്നത് അറബിക്കടലാണെങ്കില്‍ ഈ പൗരത്വ നിയമ ഭേദഗതി പിച്ചിച്ചീന്തിക്കളഞ്ഞ് അതിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയുമെന്നും അതുവരെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്തമായ ഇന്ത്യയില്‍ ആശങ്കവിതച്ചിരിക്കുകാണ് മോദി സര്‍ക്കാര്‍. പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പറയുന്നത് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, നിരന്തരം നുണകള്‍ മാത്രം പറയുന്ന മോദിയെയും അമിത്ഷായെയും ആരും വിശ്വസിക്കാതായി. നോട്ടു നിരോധനത്തിലൂടെ കള്ളപ്പണവും ഭീകരതയും ഇല്ലാതാക്കുമെന്നും അമ്പത് ദിവസത്തിനകം ലക്ഷ്യം കൈവരിച്ചില്ലെങ്കില്‍ എന്തു ശിക്ഷയും തന്നോളൂ എന്നാണ് മോദി പറഞ്ഞത്.ഇപ്പോള്‍ രാജ്യം ഇതിന്റെ പേരില്‍ തകര്‍ന്ന് തരിപ്പണമായിട്ടും മറുപടിയില്ല. തൊഴിലില്ലായ്മയും ദാരിദ്രവും വര്‍ധിച്ചിട്ടും മറുപടി പറയാനോ പരിഹരിക്കാനോ ശ്രമമില്ല. ഉറക്കത്തില്‍ പാക്കിസ്ഥാനെ സ്വപ്‌നം കാണുകയും പാക്കിസ്ഥാനെ ഓര്‍ത്ത് ഉണരുകയും പാക്കിസ്ഥാനെ കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്ന മോദി എപ്പോഴെങ്കിലും ഇന്ത്യയെ കുറിച്ചും ചിന്തിക്കുകയും പറയുകയും വേണമെന്നും കപില്‍ സിബര്‍ പരിഹസിച്ചു
എന്‍പിആറും എന്‍ആര്‍സിയും ബന്ധമില്ലെന്നു ഇപ്പോള്‍ പറയുന്നവര്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും അങ്ങിനെയല്ല പ്രഖ്യാപിച്ചത്. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്്‌ലിംകളെ ഉന്നം വെച്ചാണ് നിയമ നിര്‍മ്മാണങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഘര്‍വാപസിയും ലൗജിഹാദും മുത്തലാക്കും ആയുധമാക്കി വേട്ടയാടിയതിന്റെ തുടര്‍ച്ചയാണ് സിഎഎയും. ജനാധിപത്യ സമൂഹം ഇതിനെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എംപി അബ്ദുസമദ് സമദാനി കപില്‍ സിബലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബഹന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കെ മുരളീധരന്‍, പി വി അബ്ദുല്‍വഹാബ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം കെ രാഘവന്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, കെ പി എ മജീദ്, കെ എന്‍എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്, കെഎന്‍എം (മര്‍ക്കസുദ്ദഅവ) ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ഗഫൂര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഷിബു ബേബി ജോണ്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഷാഫി പറമ്പില്‍, കെ.എം ഷാജി, പാറക്കല്‍ അബ്ദുല്ല, എന്‍ ശംസുദ്ദീന്‍, എം.സി മായിന്‍ഹാജി, ടി സിദ്ദീഖ്, എം.എ റസാഖ് സംസാരിച്ചു.

