യുഎപിഎ: നിയമസഭയിൽ ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ഉത്തരമില്ല

എല്ലാ നിയമസഭാ ചോദ്യങ്ങളുടേയും മറുപടി അവ സഭയില്‍ ഉന്നയിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള ദിവസത്തിന് തലേ ദിവസം വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കേണ്ടതാണെന്ന് നിയമസഭാ ചട്ടം

Update: 2019-07-08 16:55 GMT

തിരുവനന്തപുരം: യുഎപിഎയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ എംഎൽഎ ആയ പിടിഎ റഹീമാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ ഉൾപ്പെടുത്തി ചോദ്യം ഉന്നയിച്ചിരിക്കുന്നത്. സർക്കാരിനെതിരേ വിമർശനങ്ങൾ ഉയരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഇത്തരത്തിൽ വൈകിപ്പിക്കുന്നത് പതിവാണ്. 


മെയ് മാസം 28നാണ് ചോദ്യോത്തര വേളയിൽ പിടിഎ റഹീം എംഎൽഎ 166മത് ചോദ്യമാണ് യുഎപിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയനോട് ഉന്നയിച്ചത്.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കേസുകളില്‍ യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും മുന്‍പ് ചുമത്തിയ എത്ര കേസുകളില്‍ യു.എ.പി.എ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞ കേസുകളില്‍ യു.എ.പി.എ പുനപരിശോധിക്കുന്നതിന് ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ? എന്നീ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഉത്തരം ലഭ്യമാക്കിയിട്ടില്ല. 

എല്ലാ നിയമസഭാ ചോദ്യങ്ങളുടേയും മറുപടി അവ സഭയില്‍ ഉന്നയിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള ദിവസത്തിന് തലേ ദിവസം വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കേണ്ടതാണെന്ന് നിയമസഭാ ചട്ടം 47(1) പറയുന്നുണ്ട്. എന്നാൽ നിയമസഭാ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഇത്തരത്തിലുള്ള വിഷയങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന കാലയളവിൽ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാറില്ല എന്നതാണ് വസ്തുത. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ആഭ്യന്തര വകുപ്പിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

Tags:    

Similar News