പശുവിന്റെ പേരില്‍ റമദാനിലും ക്രൂരത; രണ്ട് മുസ് ലിംകളെ ആര്‍എസ്എസുകാര്‍ തല്ലിച്ചതച്ചു(വീഡിയോ)

രണ്ട് ഗുജ്ജാറുകളെ ആര്‍എസ്എസ് ഗുണ്ടകള്‍ തല്ലിച്ചതച്ചെന്നും ജമ്മു കശ്മീര്‍ ഗുജ്ജാര്‍ ബേക്കര്‍വാള്‍ യുവജനക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് സാഹിദ് ചൗധരി ട്വിറ്ററില്‍ കുറിച്ചു.

Update: 2021-05-10 05:50 GMT
ന്യൂഡല്‍ഹി: വിശുദ്ധ റമദാനിലും പശുവിന്റെ പേരിലുള്ള ഹിന്ദുത്വരുടെ ആക്രമണം തുടരുന്നു. ജമ്മുവിലെ ഭില്‍വാര തഹ്സിലിലെ ഗരോട്ട ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി ബന്ധുക്കളായ രണ്ട് മുസ് ലിംകളെ ക്രൂരമായി തല്ലിക്കൊല്ലാന്‍ ശ്രമം. ഗുജ്ജാര്‍ വിഭാഗക്കാരായ മുഹമ്മദ് സിദ്ദിഖിനെയും കസിന്‍ മിര്‍ ഹുസയ്‌നെയമാണ് പശു ജാഗ്രതാ സമിതിയെന്നു സ്വയം വിശേഷിപ്പിത്തുന്നവര്‍ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഹിന്ദുത്വ അക്രമികള്‍ വടിയും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചത്. അയല്‍ ഗ്രാമത്തില്‍ നിന്ന് നാലഞ്ചു ദിവസം മുമ്പ് വാങ്ങിയ ഒരു ജോടി കാളകളുമായി നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. മൃഗങ്ങളുടെ ദാഹം മാറ്റാനായി അരുവിക്കരികെ നിര്‍ത്തിയതായിരുന്നു.

    ഈ സമയമെത്തിയ ഹിന്ദുത്വര്‍ അവരെ വളയുകയും പശുവിനെ അറുത്തെന്ന് ആരോപിക്കുകയും ചെയ്തു. മൂര്‍ച്ചയുള്ള കത്തിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചതായും മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു. ഒന്നര മണിക്കൂറിലേറെ സമയം മര്‍ദ്ദനം തുടര്‍ന്നതായി അമീര്‍ ഹുസയ്ന്‍(42) പറഞ്ഞു. ഇരുവരും ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

    സംഭവത്തില്‍ ജമ്മുവിലെ ഗരോട്ട പോലിസ് കേസെടുക്കുകയും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

ആക്റ്റിവിസ്റ്റും സമാധാന സന്ദേശകനുമായ ആസാദ് ഫഖ്‌റുദ്ദീന്‍ എന്നയാള്‍ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന രണ്ടുപേരെയും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ജമ്മുവില്‍ ആള്‍ക്കൂട്ടം ചേര്‍ന്ന് തല്ലിക്കൊല്ലുന്ന മറ്റൊരു സംഭവം ഉണ്ടായെന്നും രണ്ട് ഗുജ്ജാറുകളെ ആര്‍എസ്എസ് ഗുണ്ടകള്‍ തല്ലിച്ചതച്ചെന്നും ജമ്മു കശ്മീര്‍ ഗുജ്ജാര്‍ ബേക്കര്‍വാള്‍ യുവജനക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് സാഹിദ് ചൗധരി ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ വയലില്‍ നിന്ന് കന്നുകാലികളുമായി മടങ്ങുമ്പോഴാണ് ആക്രമണം. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കാരണം പോലിസ് കാര്യക്ഷമമായ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു.

Two Muslim men thrashed by cow goons in Jammu

Tags:    

Similar News