ഖത്തറില്‍ നിന്ന് ബഹറയ്‌നിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു

Update: 2023-06-28 06:19 GMT

ദോഹ: ഖത്തറില്‍നിന്ന് ബഹ്‌റയ്‌നിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയ വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് സൗദി അതിര്‍ത്തി കടന്ന് 80ഓളം കിലോമീറ്റര്‍ അകലെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് നാലംഗ സംഘം ദോഹയില്‍നിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിര്‍ത്തി കടന്നതിനു പിന്നാലെ, ഹഫൂഫില്‍ എത്തുന്നതിനു മുമ്പാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. റോഡിലെ മണല്‍തിട്ടയില്‍ കയറി നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. മനോജ് അര്‍ജുന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഗസ്റ്റിന്‍ എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. മനോജ് അര്‍ജുന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എബി അഗസ്റ്റിന്റെ കുടുംബം ഖത്തറിലുണ്ട്.

Tags:    

Similar News