ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍; രൂക്ഷ പ്രതികരണവുമായി കേന്ദ്രം

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ നീക്കം അംഗീകരിക്കാനാവില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം ട്വിറ്ററിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

Update: 2020-10-22 13:12 GMT

ന്യൂഡല്‍ഹി: ലൈവ് ബ്രോഡ്കാസ്റ്റിങിനിടെ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ജിയോ ടാഗ് നല്‍കിയതില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ നീക്കം അംഗീകരിക്കാനാവില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം ട്വിറ്ററിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

ഇത്തരം ശ്രമങ്ങള്‍ ട്വിറ്ററിന് അപകീര്‍ത്തികരവും നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്ക് നല്‍കിയ കത്തില്‍ ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്‌നെ പറഞ്ഞു.

ഞായറാഴ്ച ലേയിലുള്ള ഹാള്‍ ഓഫ് ഫെയിം യുദ്ധസ്മാരകത്തില്‍ നിന്നും ദേശീയ സുരക്ഷ വിദഗ്ധനായ നിതിന്‍ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റിങ്ങിനിടെയാണ് സംഭവം. ജമ്മു കശ്മീര്‍, പീപ്പള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു ഈ വീഡിയോക്ക് ലൊക്കേഷന്‍ ടാഗ് നല്‍കിയത.

അതേസമയം, ഇത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് വ്യക്തമാക്കിയ ട്വിറ്റര്‍ ഇതുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്‌നം ഉടന്‍കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്‍ അറിയിച്ചു.ഇന്ത്യന്‍ ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റര്‍ പ്രതികരിച്ചു.

Tags:    

Similar News