ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ;ഇതരസംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോകണം

ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ കൂടാതെ തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും മുഖേന ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല.

Update: 2022-06-07 12:32 GMT

കൊച്ചി: കേരള തീരത്ത് ജൂണ്‍ 9 അര്‍ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ധ രാത്രി 12 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒമ്പതിനകം തീരം വിട്ടുപോകണമെന്ന് മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ട്രോളിംഗ് നിരോധനം സംബന്ധിച്ച് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കൈകൊണ്ട നടപടികള്‍ വിലയിരുത്തി. യോഗത്തില്‍ മധ്യമേഖല ഫിഷറീസ് ജോയിന്റ്

ഡയറക്ടര്‍ എം എസ് സാജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ നൗഷര്‍ഖാന്‍ എന്നിവര്‍ ഇതുവരെ സ്വീകരിച്ചതും ഇനി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങള്‍ വിശദീകരിച്ചു.ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ കൂടാതെ തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടാന്‍ യോഗം നിര്‍ദേശിച്ചു. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും മുഖേന ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല. ചെറു മല്‍സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മല്‍സ്യങ്ങളുടെ വിപണനം നടത്തുന്നത് തടയുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ യോഗംചുമതലപ്പെടുത്തി.

ട്രോളിംഗ് നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിംഗ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും. അപേക്ഷകള്‍ക്കായി മല്‍സ്യത്തൊഴിലാളികള്‍ അതാത് മല്‍സ്യഭവന്‍ ഓഫീസുകളുമായി ബന്ധപ്പെടണം. ഈ കാലയളവില്‍ കടലില്‍ പോകുന്ന യന്ത്രവല്‍കൃത ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് മല്‍സ്യബന്ധനത്തിന് അനുമതിയുണ്ട്. അങ്ങനെ പോകുന്ന ഒരു ഇന്‍ബോര്‍ഡ് വളളത്തിനോടൊപ്പം ഒരു ക്യാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. കൂടാതെ ക്യാരിയര്‍ വളളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാന ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം.

ട്രോള്‍ബാന്‍ കാലയളവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ബയോമെട്രിക് ഐഡി കാര്‍ഡും, സുരക്ഷാ ഉപകരണങ്ങളും, കൈയില്‍ കരുതേണ്ടതും വേണ്ടത്ര ജാഗ്രത പാലിക്കേണ്ടതുമാണ്.കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ ഒരു മറൈന്‍ അംബുലന്‍സും, 2 പട്രോളിംഗ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ടെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ വേണ്ടത്ര സുരക്ഷ ഉപകരണങ്ങള്‍ യാനങ്ങളില്‍ കരുതേണ്ടതും, കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കേണ്ടതുമാണെന്നും യോഗം നിര്‍ദ്ദേശിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലിസ്, പോലിസ്, റവന്യൂ, സിവില്‍ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ, മല്‍സ്യഫെഡ് മുതലായ വകുപ്പ് പ്രതിനിധികളും വിവിധ മല്‍സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും, ബോട്ട് പരമ്പരാഗതവള്ള ഉടമസ്ഥ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന അവസരങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടമെന്നും അധികൃതര്‍ അറിയിച്ചു.

ഫിഷറീസ് കണ്‍ട്രോള്‍ റൂം 04842502768. 9496007037, 9496007029

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് 9496007048

കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍

അഴീക്കോട് 04802815100

ഫോര്‍ട്ട് കൊച്ചി 04842215006, 1093

കോസ്റ്റ് ഗാര്‍ഡ് 04842218969, 1554 (ടോള്‍ഫ്രീ)

നേവി 04842872354, 2872353

Tags:    

Similar News