ത്രിപുര യുഎപിഎ കേസ്: അഭിഭാഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകനുമെതിരേ നിര്‍ബന്ധിത നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി

അഭിഭാഷകരായ മുകേഷ്, അന്‍സാറുള്‍ ഹഖ് അന്‍സാര്‍, മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീരാ സിംഗ് എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.

Update: 2021-11-17 08:09 GMT

ന്യൂഡല്‍ഹി: ത്രിപുരയിലെ മുസ് ലിം വിരുദ്ധ വംശഹത്യാ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലും റിപോര്‍ട്ടുകളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ), ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) എന്നിവ പ്രകാരം ത്രിപുര പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെ ചോദ്യം ചെയ്ത് രണ്ട് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. ഇവര്‍ക്കെതിരേ നിര്‍ബന്ധിത നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി സുപ്രിം കോടതി നിര്‍ദ്ദേശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

അഭിഭാഷകരായ മുകേഷ്, അന്‍സാറുള്‍ ഹഖ് അന്‍സാര്‍, മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീരാ സിംഗ് എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.

രണ്ട് അഭിഭാഷകരും ത്രിപുര സന്ദര്‍ശിച്ച് വര്‍ഗീയ കലാപത്തെ കുറിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ത്രിപുര പോലീസ് നോട്ടീസ് അയച്ചതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ത്രിപുര വിഷയവുമായി ബന്ധപ്പെട്ട് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചുവെന്ന ചില വാര്‍ത്തകള്‍ താന്‍ വായിച്ചതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് മറ്റ് രണ്ട് പേരാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലാത്ത ഹര്‍ജിക്കാരല്ലെന്നും ഭൂഷണ്‍ വ്യക്തമാക്കിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് ഹര്‍ജിക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത നടപടികള്‍ എടുക്കരുതെന്ന് നിര്‍ദേശിച്ച് നോട്ടീസ് അയക്കാന്‍ ബെഞ്ച് ഉത്തരവിട്ടു.

Tags:    

Similar News