കേരളത്തിനകത്ത് ട്രെയിന്‍ യാത്രക്ക് അനുമതിയില്ല; ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കും

ഡല്‍ഹിയില്‍നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ ഉത്തരവിറക്കി.

Update: 2020-05-14 07:31 GMT

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിന് ഇളവ് ഏര്‍പ്പെടുത്തി സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയെങ്കിലും കേരളത്തിനകത്ത് ട്രെയിന്‍ യാത്രക്ക് അനുമതിയില്ല. ഡല്‍ഹിയില്‍നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ ഉത്തരവിറക്കി. കേരളത്തിനകത്തെ യാത്രക്ക് അനുമതി നല്‍കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് റെയില്‍വെയുടെ നടപടി.

മൂന്ന് സ്റ്റോപ്പുകളാണ് പ്രത്യേക തീവണ്ടിക്ക് കേരളത്തിനകത്ത് അനുവദിച്ചത്. കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം സ്റ്റേഷനുകളിലാണ് പ്രത്യേക തീവണ്ടിക്ക് സ്റ്റോപ്പുണ്ടാകുക. ഡല്‍ഹിയില്‍നിന്ന് തുടങ്ങുന്ന ട്രെയിനില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതില്‍ തടസമില്ല. എന്നാല്‍ ട്രെയില്‍ കേരളത്തിലെത്തിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിനകത്തെ യാത്രക്കാണ് അനുമതി നിഷേധിച്ചത്. അതായത് പ്രത്യേക ട്രെയിനില്‍ കോഴിക്കോട്ടു നിന്നോ എറണാകുളത്തു നിന്നോ യാത്രക്കാരെ കയറ്റില്ല. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് കാണിച്ചാണ് റെയില്‍വെയുടെ ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത്തരമൊരു തീരുമാനം റെയില്‍വെ എടുത്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഒപ്പം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരളത്തിനകത്തുനിന്നുള്ള യാത്രക്കാര്‍ കൂടി വരുന്നത് പ്രതിരോഘ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.  

Tags:    

Similar News