ട്രെയിന്‍ പാളംതെറ്റിയ സംഭവം: യാത്രക്കാര്‍ക്ക് ബംഗളൂരുവിലേക്ക് പോകാന്‍ 15 ബസ് ഏര്‍പ്പെടുത്തി

അപകട സ്ഥലത്ത് അഞ്ചു ബസുകളുടെ സേവനവും ഏര്‍പ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Update: 2021-11-12 05:18 GMT

ബംഗളൂരു: തമിഴ്‌നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റിയ കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിലെ (07390) യാത്രക്കാരെ ബംഗളൂരുവിലേക്ക് ബസുകളില്‍ മാറ്റാന്‍ നടപടിയായി.റെയില്‍വെ ഏര്‍പ്പെടുത്തിയ 15 ബസ്സുകളിലായി രാവിലെ ഒമ്പതരയോടെയാണ് മുഴുവന്‍ യാത്രക്കാരെയും തോപ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. അപകട സ്ഥലത്ത് അഞ്ചു ബസുകളുടെ സേവനവും ഏര്‍പ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


വിവരങ്ങളറിയാന്‍ 04344 222603 (ഹൊസൂര്‍), 080 22156554 (ബംഗളൂരു), 04342 232111 (ധര്‍മപുരി) എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്ക് സംവിധാനം ഏര്‍പ്പെടുത്തി.


വ്യാഴാഴ്ച വൈകീട്ട് കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് അപകടത്തില്‍ പെട്ടത്. സേലം ബംഗളൂരു റൂട്ടില്‍ മുത്തംപട്ടിശിവദി സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. ഏഴു കോച്ചുകള്‍ പാളം തെറ്റിയതായി ദക്ഷിണ പശ്ചിമ റെയില്‍വെ അധികൃതര്‍ അറിയിച്ചു.


അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എസി ബോഗിയിലെ ഗ്ലാസുകളും തകര്‍ന്നു. സീറ്റുകളും മറ്റും ഇളകി മാറി. അപകടത്തില്‍പെട്ട ബോഗികള്‍ വേര്‍പെടുത്തി യാത്രക്കാരെ തോപ്പൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെനിന്നാണ് ബസുകളില്‍ ബംഗളൂരുവിലേക്ക് തിരിച്ചത്.


അപകടം നടന്നത് സിംഗിള്‍ ലൈനിലായതിനാല്‍ ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.10ന് ബംഗളൂരുവില്‍നിന്ന് പുറപ്പെടേണ്ട കെഎസ്ആര്‍ ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (02677) കെ.ആര്‍ പുരം ബംഗാര്‍പേട്ട്-തിരുപ്പത്തൂര്‍ വഴി തിരിച്ചുവിട്ടു. ഇതോടെ നിരവധി മലയാളി യാത്രക്കാര്‍ കുടുങ്ങി.

മഴ തുടരുന്നതിനാല്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നു. സേലത്തുനിന്ന് ബംഗളൂരുവിലേക്കുള്ള സമാന്തര പാതയായതിനാല്‍ കേരളത്തില്‍നിന്നുള്ള മറ്റു ട്രെയിനുകളുടെ ഗതാഗതത്തെ അപകടം ബാധിച്ചിട്ടില്ല.

Tags:    

Similar News