ടൈം മാഗസിനില്‍ ഇടംപിടിച്ച് കര്‍ഷക സമരത്തിലെ സ്ത്രീകള്‍; കവര്‍ സ്റ്റോറിയില്‍ ബിന്ദു അമ്മിണിയും

കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറി പുറത്തുവന്നത്. കൈക്കുഞ്ഞുങ്ങളെയും പിടിച്ചു നില്‍ക്കുന്ന അമ്മമാര്‍, വയോധികര്‍, കൊച്ചു പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം മുഴക്കുന്നതാണ് ചിത്രത്തിലുള്ളത്.

Update: 2021-03-05 10:11 GMT

ന്യൂഡല്‍ഹി: ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ ഇന്ത്യയിലെ കര്‍ഷക സമരം ഇടംപിടിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ശക്തമായി മുന്നോട്ട് പോവുന്നതിനിടെയാണ് സമരവേദിയിലെ സ്ത്രീ സാന്നിധ്യത്തെ ഉള്‍പ്പെടുത്തി കവര്‍ സ്‌റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കര്‍ഷക സമരത്തിന് പിന്തുണയുമായി ഡല്‍ഹിയിലെത്തിയ കേരളത്തില്‍ നിന്നുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്.

കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറി പുറത്തുവന്നത്. കൈക്കുഞ്ഞുങ്ങളെയും പിടിച്ചു നില്‍ക്കുന്ന അമ്മമാര്‍, വയോധികര്‍, കൊച്ചു പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം മുഴക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്റെ പതിപ്പ് സമര്‍പ്പിച്ചത്. 'എന്നെ ഭയപ്പെടുത്താനോ വാങ്ങാനോ കഴിയില്ലെന്ന' ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകളുടെ വാക്കുകളും മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസക്കാലമായി ദില്ലി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലങ്ങളില്‍ തന്നെ തുടരുന്ന നിരവധി പഴയ വനിതാ പ്രക്ഷോഭകരും ഈ ഫോട്ടോയില്‍ ഇടംപിടിച്ചിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങാതെ ഇപ്പോഴും സമരമുഖത്ത് തന്നെ ശക്തമായി തുടരുന്ന സ്ത്രീകളെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് വഴിയൊരുക്കാനുള്ള പ്രക്ഷോഭത്തിന്റെ ചുമതല അവര്‍ ഏറ്റെടുത്തുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

കര്‍ഷക സമരത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങളും ലേഖനത്തില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ യുപിയിലെ രാംപൂരില്‍ നിന്നുള്ള 74കാരിയായ ജസ്ബീര്‍ കൌര്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ഗാസിപൂരിലുള്ള സമരമുഖത്ത് തന്നെ തുടരുകയാണ്. ഇതിനിടെ ഒരിക്കല്‍ മാത്രമാണ് കൌര്‍ വീട്ടില്‍ പോയിട്ടുള്ളത്. സ്ത്രീകള്‍ വീട്ടിലേക്ക് മടങ്ങണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം തനിക്ക് അംഗീകരിക്കാനാവില്ലെന്ന് കൗര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News