വയനാട്ടില്‍ കടുവകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; കടുവാ സങ്കേതങ്ങളെ പിന്നിലാക്കി ഓന്നാംസ്ഥാനത്ത്

സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും കാമറ നിരീക്ഷണം നടത്തി. 1640 കാമറകളാണ് വനത്തിനുള്ളില്‍ സജ്ജീകരിച്ചത്. കാമറയില്‍ പതിഞ്ഞ രണ്ട് ലക്ഷം ചിത്രങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയാണ് കടുവകളുടെ എണ്ണം കണക്കാക്കിയത്.

Update: 2019-05-15 14:26 GMT

കല്‍പ്പറ്റ: കേരളത്തിലെ രണ്ട് കടുവാസങ്കേതങ്ങളെ പിന്നിലാക്കി വയനാട്ടിലെ കടുവകളുടെ എണ്ണം വര്‍ദ്ധിച്ചതായി കണക്കുകള്‍. കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വയനാട്ടില്‍ സമീപകാലത്തായി കടുവകളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. കാടിനുള്ളില്‍ കാമറകള്‍ സ്ഥാപിച്ച് നടത്തിയ കണക്കെടുപ്പിലാണ് കടുവകളുടെ എണ്ണം വര്‍ദ്ധിച്ചതായി കണ്ടെത്തിയത്.


കേരള വനം വന്യജീവി വകുപ്പിന്റെ പതിവ് കണക്കെടുപ്പിന് ഉപരിയായാണ് കാമറകള്‍ സ്ഥാപിച്ചുള്ള നിരീക്ഷണം നടത്തിയത്. പുതിയ കണക്ക് പ്രകാരം വയനാട്ടില്‍ 84 കടുവകള്‍ ഉണ്ട്. എന്നാല്‍ കേരളത്തിലെ നിലവിലെ കടുവ സങ്കേതങ്ങളായ പെരിയാറും പറമ്പിക്കുളവും 25 വീതം കടുവകള്‍ മാത്രമെ ഉള്ളൂ. 2017 മധ്യത്തില്‍ തുടങ്ങി 2018 ഡിസംബര്‍ വരേ നടത്തിയ നിരീക്ഷണത്തിലാണ് ഏറ്റവും പുതിയ കണക്കുകള്‍ ലഭ്യമായത്. ഇതനുസരിച്ച് കേരളത്തിലാകെ 176 കടുവകള്‍ ഉണ്ട്. ഒരു വയസ്സില്‍ താഴെയുള്ള കടുവക്കുട്ടികളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. അത് കൂടി ചേര്‍ത്താല്‍ ആകെ 250 ലധികം കടുവകള്‍ കേരളത്തിലുണ്ടാകും.


സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും കാമറ നിരീക്ഷണം നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി എന്‍ അഞ്ജന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും. വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 75 കടുവകളെയും സൗത്ത് വയനാട് വനം ഡിവിഷനില്‍ നാല് കടുവകളെയും തോല്‍പ്പെട്ടി വന്യ ജീവി സങ്കേതം ഉള്‍പ്പെട്ട നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ച് കടുവകളെയും കണ്ടെത്തി.

1640 കാമറകളാണ് വനത്തിനുള്ളില്‍ സജ്ജീകരിച്ചത്. കാമറയില്‍ പതിഞ്ഞ രണ്ട് ലക്ഷം ചിത്രങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയാണ് കടുവകളുടെ എണ്ണം കണക്കാക്കിയത്. ഡിഎഫ്ഒ മുതല്‍ ഫോറസ്റ്റ് വാച്ചര്‍ വരെയുള്ളവരെ ഉള്‍പ്പെടുത്തി ഇതിനായി രൂപീകരിച്ച സംഘത്തിന് പ്രത്യേക പരിശീലനം നല്‍കിയാണ് നീരീക്ഷണവും കണക്ക് കൂട്ടലും നടത്തിയത്.




Tags:    

Similar News