ചൈനയേയും ഇറ്റലിയേയും മറികടന്ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായി
യുഎസില്‍ രോഗബാധയാല്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത്.
വാഷിങ്ടണ്‍: ചൈനയേയും ഇറ്റലിയേയും മറികടന്ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായി. 16,000ത്തിലധികം പേര്‍ക്കാണ് ഒറ്റദിവസം അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവിലെ കണക്കനുസരിച്ച് 81,378 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്.
യുഎസില്‍ രോഗബാധയാല്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത്. വൈറസ്ബാധ ആദ്യം റിപോര്‍ട്ട് ചെയ്ത ചൈനയില്‍ രോഗവ്യാപന നിരക്ക് കുറഞ്ഞതായാണ് റിപോര്‍ട്ട്. അതേ സമയം ലോകത്താകമാനം രോഗബാധിതതരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. ചൈനയ്ക്കും ഇറ്റലിയ്ക്കും ശേഷം കൊറോണ വൈറസിന്റെ ആഘാതം യുഎസിലായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. രോഗികളെ ചികിൽസിക്കുന്നതിന് മതിയായ സൗകര്യമൊരുക്കുന്നില്ലെന്ന് ഭരണകൂടത്തിനെതിരേ ജനങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചികിൽസാസൗകര്യമൊരുക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കുമായി രണ്ട് ട്രില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ അടിയന്തരസാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കൊറോണ വൈറസ് പ്രസിന്ധിയിൽ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കൊറോണ വൈറസിനെ ട്രംപ് ആവർത്തിച്ച് ചൈനാ വൈറസ് എന്ന് വിശേഷിപ്പിച്ചത് വംശീയ നടപടിയാണെന്ന് കുറ്റപ്പെടുത്തിയ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളെയും കഴിഞ്ഞദിവസം ട്രംപ് ചൈനാ പക്ഷക്കാരെന്ന് ആക്ഷേപിച്ചിരുന്നു.