സഹോദരിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയില്‍

വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ വലത് കൈയ്ക്ക് വെട്ടേറ്റ അഖില്‍ ശിവന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

Update: 2020-06-08 14:03 GMT

മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ചതിനു മൂവാറ്റുപുഴയില്‍ ദലിത് യുവാവിന്റെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി ബേസില്‍ എല്‍ദോസ് പോലിസ് പിടിയില്‍. മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ബേസില്‍ എല്‍ദോസിനെ മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ്. സഹോദരിയെ പ്രണയിച്ചെന്നു പറഞ്ഞാണ് സുഹൃത്തായ അഖില്‍ ശിവനെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചത്. കേസിലെ രണ്ടാംപ്രതിയായ കോതമംഗലം സ്വദേശിയായ 17 കാരനെ ഞായറാഴ്ച രാത്രിയോടെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 17കാരന്‍ ഓടിച്ച ബൈക്കിലാണ് ബേസില്‍ ആക്രമണത്തിനെത്തിയത്. സുഹൃത്തിനോടൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയില്‍നിന്ന് വിളിച്ചിറക്കി ബേസില്‍ എല്‍ദോസ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ വലത് കൈയ്ക്ക് വെട്ടേറ്റ അഖില്‍ ശിവന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.



Tags:    

Similar News