കർണാടകയിൽ ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി സർക്കാർ

ഇതോടൊപ്പം ക്രിസ്ത്യൻ പള്ളികളും മോസ്‌കുകളും തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്

Update: 2020-05-27 07:23 GMT

ബം​ഗളൂരു: കഴിഞ്ഞ രണ്ടു മാസമായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ ജൂൺ ഒന്ന് മുതൽ തുറന്നു നൽകുന്നത് പരിഗണിക്കുമെന്ന് കർണാടക സർക്കാർ .കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ക്ഷേത്രങ്ങൾക്കും പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യം മെയ് 28 നു ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിക്കുമെന്ന് മുസരി വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.

എന്നാൽ ധാരാളം ആളുകൾ ഒത്തുചേരുന്ന മതചടങ്ങുകൾ അനുവദിക്കില്ല. ഇതോടൊപ്പം ക്രിസ്ത്യൻ പള്ളികളും മോസ്‌കുകളും തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. മത ന്യൂനപക്ഷങ്ങളുടെ ചുമതലയുള്ള വകുപ്പ് മേധാവികൾ മത നേതാക്കളുമായി ചർച്ച നടത്തും. ചർച്ചകൾക്ക് ശേഷമുള്ള പൊതു നിർദേശങ്ങൾ വ്യാഴാഴ്‌ച്ച ചേരുന്ന മന്ത്രി സഭയോഗത്തിന്റെ പരിഗണക്കു സമർപ്പിക്കും.

എന്നാൽ ആരാധനാലയങ്ങൾ തുറന്നുകൊടുക്കുന്നത്, ഈ മാസം അവസാനം കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്ക് വിധേയമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് മുമ്പായി, കൊവിഡ് സാഹചര്യവും സുരക്ഷയും കണക്കിലെടുത്തു പ്രവർത്തിക്കാനുള്ള പൊതുനിർദേശങ്ങൾ നൽകും. ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.  

Similar News