സിബിഐ ഡയറക്ടര്‍ നിയമനം: ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായില്ല

ഏതായാലും അടുത്ത ആഴ്ച തന്നെ വീണ്ടു ഉന്നതാധികാര സമിതി യോഗം ചേരുമെന്നാണു സൂചനകള്‍

Update: 2019-01-24 19:25 GMT

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തില്‍ തീരുമാനമായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സമിതിയാണ് യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ യോഗം പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചേര്‍ന്നത്. എന്നാല്‍ ഏകാഭിപ്രായമാവാത്തതിനാല്‍ തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. അടുത്തയാഴ്ച ഏതുസമയത്തും യോഗം ചേര്‍ന്നേക്കാമെന്നു യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.അതേസമയം, 1982-85 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണു സൂചന. സീനിയോറിറ്റി, സത്യസന്ധത, അഴിമതിക്കേസുകള്‍ അന്വേഷിച്ചുള്ള പരിചയം, സിബിഐയില്‍ പ്രവൃത്തിപരിചയം, വിജിലന്‍സ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി 12ഓളം പേരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണു വിവരം.1983 ബാച്ച് ഐപിഎസ് ഓഫിസറും ഗുജറാത്ത് ഡിജിപിയുമായ ശിവാനന്ദ് ഷാ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജിനികാന്ത് മിശ്ര, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാജഷ് രഞ്ജന്‍, എന്‍ഐഎ വൈ സി മോദി, മുംബൈ പോലിസ് കമ്മീഷണര്‍ സുബോധ് ജയ്‌സ്വാള്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്നാണു റിപോര്‍ട്ടുകള്‍. ഏതായാലും അടുത്ത ആഴ്ച തന്നെ വീണ്ടു ഉന്നതാധികാര സമിതി യോഗം ചേരുമെന്നാണു സൂചനകള്‍.




Tags: