അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പരീക്ഷ എഴുതിയ സംഭവം; വകുപ്പുതല അന്വേഷണത്തിന് ഇന്ന് തുടക്കം, അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പോലിസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരേയുള്ള വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ നിന്നും ഇന്ന് മൊഴിയെടുക്കും.

Update: 2019-05-14 04:07 GMT

കോഴിക്കോട്: നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. അധ്യാപകര്‍ക്കെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പോലിസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരേയുള്ള വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ നിന്നും ഇന്ന് മൊഴിയെടുക്കും.

നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് മുക്കം പോലിസ് കേസെടുത്തത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസി 419, 420, 465, 468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരേ ചുമത്തിയത്.

മുക്കം എസ്‌ഐ അനില്‍കുമാറിനാണ് അന്വേഷണ ചുമതല. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണ നേരിട്ടെത്തിയാണ് മുക്കം പോലിസില്‍പരാതി നല്‍കിയത്. വകുപ്പു തല അന്വേഷണം ഇന്ന് ആരംഭിക്കുമെന്ന് ആര്‍ഡിഡി വ്യക്തമാക്കിയിരുന്നു.

ഹയര്‍ സെക്കന്‍ഡറി ജോയിന്‍ ഡയറക്ടറും, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറും ഇന്ന് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും. മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളുടെയും രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുടെയും മൊഴിയാണ് എടുക്കുക. അധ്യാപകന്‍ പൂര്‍ണമായും പരീക്ഷയെഴുതിയ കുട്ടികളുടെ കാര്യത്തില്‍ വകുപ്പുതലത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ആര്‍ഡിഡി അറിയിച്ചു.

Tags: