കൊവിഡ്: കുടിയേറ്റ തൊഴിലാളികളുടെ പലായനവും നിസാമുദ്ധീന്‍ സമ്മേളനവും പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി

ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാല്‍, സാമൂഹിക അകലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

Update: 2020-04-04 00:57 GMT

ന്യൂഡല്‍ഹി: സ്വദേശത്തേക്ക് മടങ്ങുന്നതിനായി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹി ആനന്ദ്വിഹാറിലെത്തിയതും തബ്‌ലീഗ് സമ്മേളനവും കൊവിഡ് 19 വ്യാപനത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് രാഷ്ട്രപതി ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയത്. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാല്‍, സാമൂഹിക അകലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

അതേസമയം, ദേശവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഒരാള്‍ പോലും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗവര്‍ണമാര്‍, ലഫ്.ഗവര്‍ണര്‍മാര്‍, സംസ്ഥാന, കേന്ദ്ര ഭരണപ്രദേശ ഭരണാധികാരികള്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു. അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തില്‍ അലസതയ്‌ക്കോ അലംഭാവത്തിനോ സ്ഥാനമില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളില്‍ രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ അസമാന്യമായ കരുത്തും അച്ചടക്കവും, ഐക്യവും കാണിച്ച് രാജ്യത്തെ ജനങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവശ്യവസ്തുക്കളും ഭക്ഷണവും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കണമെന്ന് നിര്‍ദേശിച്ച രാഷ്ട്രപതി സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും ഓര്‍മിപ്പിച്ചു. സമൂഹം നേരിടുന്ന ഈ വെല്ലിവിളിക്കിടയില്‍ ഭവനരഹിതരും തൊഴില്‍രഹിതരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അവരുടെ ആവശ്യങ്ങള്‍ കൂടുതല്‍ പ്രധാന്യത്തോടെ നാം നോക്കിക്കാണണമെന്ന് അദ്ദേഹം പറഞ്ഞു.  

Tags:    

Similar News