ഊര്‍ജ്ജ ഇറക്കുമതിക്കുള്ള ലബ്‌നാന്‍ അഭ്യര്‍ഥന സ്വാഗതം ചെയ്ത് സിറിയ; ലബ്‌നന്‍ പ്രതിനിധി സംഘം ദമസ്‌കസില്‍

ദശാബ്ദങ്ങള്‍ക്കിടെ ലെബനാന്‍ സംഘം നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനു പിന്നാലെയാണ് ബെയ്‌റൂത്തിന്റെ സഹായഭ്യര്‍ഥനയ്ക്ക് സിറിയ പിന്തുണയുമായെത്തിയത്.

Update: 2021-09-05 06:08 GMT

ദമസ്‌കസ്: ഊര്‍ജ്ജോല്‍പാദനത്തിനായി ഈജിപ്തില്‍നിന്നു ഗ്യാസ് തങ്ങളുടെ പ്രദേശം വഴി ഇറക്കുമതി ചെയ്യാനുള്ള ലെബനന്റെ അഭ്യര്‍ത്ഥനയെ സ്വാഗതം ചെയ്ത് സിറിയ. ദശാബ്ദങ്ങള്‍ക്കിടെ ലെബനാന്‍ സംഘം നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനു പിന്നാലെയാണ് ബെയ്‌റൂത്തിന്റെ സഹായഭ്യര്‍ഥനയ്ക്ക് സിറിയ പിന്തുണയുമായെത്തിയത്.

കടുത്ത ഊര്‍ജ്ജക്ഷാമം അനുഭവിക്കുന്നതിനാല്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആവശ്യ സേവനങ്ങള്‍ അടച്ചുപൂട്ടാനോ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാനോ ലബ്‌നന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാക്കിയരിക്കുകയാണ്. 2019 മുതല്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത സാമ്പത്തിക തകര്‍ച്ചയുടെ ഫലമാണ് ഈ പ്രതിസന്ധി.

സിറിയന്‍ ഗ്രിഡ് വഴി വൈദ്യുതി എത്തിക്കുന്നതിലൂടെ ലെബനനിലെ വൈദ്യുതി ക്ഷാമം ലഘൂകരിക്കുന്നതിന് യുഎസ് പിന്തുണയുള്ള പദ്ധതിക്ക് വഴിയൊരുക്കുകയാണ് വിദേശകാര്യ മന്ത്രി പദവി ഉള്‍പ്പെടെ ലെബനനിലെ കെയര്‍ടേക്കര്‍ സര്‍ക്കാരില്‍ നിരവധി സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സൈന അക്കാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ലക്ഷ്യമിടുന്നത്.

'സിറിയന്‍ പക്ഷം ഈ അഭ്യര്‍ത്ഥനയെ സ്വാഗതം ചെയ്യുകയും അത് ചെയ്യാന്‍ തയ്യാറാണെന്ന് ഉറപ്പുനല്‍കുകയും ചെയ്തു' ലെബനീസ്‌സിറിയന്‍ ഹയര്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നസ്രി ഖൗറി കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.

ഈജിപ്തിലെ ഗ്യാസ് ഉപയോഗിച്ച് ജോര്‍ദാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സിറിയ വഴി ലെബനനിലേക്ക് കൈമാറാനാണ് പദ്ധതി. ഈജിപ്തില്‍ നിന്ന് സിറിയ വഴി ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ ലെബനാനെ അനുവദിച്ച 2009ലെ കരാര്‍ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.

സിറിയ വഴി ലെബനനെ സഹായിക്കാനുള്ള ഏതൊരു ശ്രമത്തിലും ഡമാസ്‌കസിനുള്ള യുഎസ് ഉപരോധം സങ്കീര്‍ണ്ണമായ ഘടകമാണ്.എന്നാല്‍ ഈ ആഴ്ച ബെയ്‌റൂത്ത് സന്ദര്‍ശിക്കുന്ന യുഎസ് കോണ്‍ഗ്രസ് അംഗങ്ങല്‍ ഈ തടസ്സങ്ങള്‍ അടിയന്തിരമായി കൈകാര്യം ചെയ്യാനുള്ള വഴികള്‍ തേടുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News