സ്‌ഫോടന കേസുകളിലെ പ്രതി അസീമാനന്ദ ബംഗാളിലെ ഹിന്ദുത്വ സംഘടനയുടെ ഉപദേഷ്ടാവായതില്‍ ആശങ്ക അറിയിച്ച് മഹുവ മൊയ്ത്ര

Update: 2022-07-08 16:24 GMT

കോല്‍ക്കത്ത: സ്‌ഫോടന കേസുകളിലെ പ്രതിയായിരുന്ന അസീമാനന്ദ ബംഗാളിലെ ഹിന്ദുത്വ സംഘടനയുടെ മുഖ്യ ഉപദേഷ്ടാവായതില്‍ ആശങ്ക അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. 'ദി ടെലഗ്രാഫ് ഓണ്‍ലൈന്‍' നല്‍കിയ വാര്‍ത്ത ട്വീറ്റ് ചെയ്ത് കൊണ്ടാണ് മഹുവയുടെ വിമര്‍ശനം.

അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ്, സംഝോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടനക്കേസുകളില്‍ പ്രതിയായിരുന്നിട്ടും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ട വലതുപക്ഷ പ്രവര്‍ത്തകനായ സ്വാമി അസീമാനന്ദ, ഹിന്ദു സംഹതിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിലാണ് ബംഗാളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്.

ഹൂഗ്ലി ജില്ലയിലെ കമര്‍പുക്കൂറില്‍ ജനിച്ച നബ കുമാര്‍ സര്‍ക്കാര്‍ എന്ന അസിമാനന്ദ, അന്തരിച്ച തപന്‍ ഘോഷ് സ്ഥാപിച്ച ബംഗാള്‍ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയുടെ മാര്‍ഗദര്‍ശിയാകും.

'ഞങ്ങളുടെ സംഘടന സ്ഥാപിച്ചത് അന്തരിച്ച തപന്‍ ഘോഷാണ്. അദ്ദേഹത്തിന്റെ വിയോഗശേഷം സ്വാമിജി ഞങ്ങളുടെ സ്ഥാപനം ഏറ്റെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഒടുവില്‍ അദ്ദേഹം അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചു, ഇനി മുതല്‍ സ്വാമിയുടെ വാക്ക് ഞങ്ങളുടെ കല്‍പ്പന ആയിരിക്കും, 'സംഹതിയുടെ തലവന്‍ ദേബ്തനു ഭട്ടാചാര്യ പറഞ്ഞു.

'അദ്ദേഹം വിജയകരമായി ഹിന്ദുക്കളെ ഏകീകരിക്കുകയും ഗുജറാത്തിലെ ഡാങ് ജില്ല പോലുള്ള സ്ഥലങ്ങളില്‍ മിഷനറി സേനയെ ചെറുക്കുകയും ചെയ്തു. ബംഗാളിലെ ന്യൂനപക്ഷങ്ങളുടെ സമാന തീവ്രമായ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കാന്‍ ഏറ്റവും മികച്ച വ്യക്തിയാണ് അദ്ദേഹം, '2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഭട്ടാചാര്യ പറഞ്ഞു.

ജൂണ്‍ 28ന് അസിമാനന്ദ ഹിന്ദു സംഹതിയിലെ അംഗങ്ങളെ കാണാന്‍ കൊല്‍ക്കത്തയിലെത്തി. ദക്ഷിണ 24പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി എന്നീ മൂന്ന് തെക്കന്‍ ജില്ലകളിലെ പല ഭാഗങ്ങളും അദ്ദേഹം അടുത്ത ഏതാനും ദിവസങ്ങളില്‍ സന്ദര്‍ശിച്ചു. ജൂലൈ 3 വരെ അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നു, ഭട്ടാചാര്യ പറഞ്ഞു.

1998ല്‍ തെക്ക്കിഴക്കന്‍ ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ അസിമാനന്ദ ഒരു പ്രധാന പങ്ക് വഹിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഡാംഗിലെ ആശ്രമത്തിലാണ് അസീമാനന്ദ ഇപ്പോള്‍ താമസിക്കുന്നത്. നിരവധി പള്ളികള്‍ കത്തിക്കുകയും ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

മൂന്ന് ബോംബ് സ്‌ഫോടന കേസുകളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 നവംബര്‍ 19 ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ആശ്രമത്തില്‍ നിന്ന് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തു. 2017 നും 2019 നും ഇടയില്‍, അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ കേസുകളില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

2020ല്‍, ബാഗ്മുണ്ടി പോലീസ് റാഞ്ചിയിലേക്ക് 'നിര്‍ബന്ധിതമായി' അയക്കുന്നതിന് മുമ്പ് അസീമാനന്ദ 47 ദിവസം പുരുലിയ, ബങ്കുര ജില്ലകളില്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ട്.

'സ്വാമിജി ബംഗാളില്‍ കൂടുതല്‍ തവണ വരും. 45 ദിവസത്തിലൊരിക്കല്‍ സംസ്ഥാനം സന്ദര്‍ശിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്,' ഭട്ടാചാര്യ പറഞ്ഞു. 'ഇതുവരെ, പോലീസ് ഒരു പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ല. അവര്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ കോടതിയെ സമീപിക്കും.

Tags:    

Similar News