സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

Update: 2019-01-25 01:34 GMT

ദില്ലി: കേന്ദ്രം കൊണ്ടുവന്ന മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ നിയമത്തിനെതിരേ യൂത്ത് ഫോര്‍ ഇക്വാലിറ്റി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

അതേസമയം, സാമ്പത്തിക സംവരണം അടുത്ത മാസം മുതല്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലും നടപ്പാക്കുമെന്ന് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള വിശദമായ നിര്‍ദേശങ്ങള്‍ പ്രത്യേക ഉത്തരവായി പുറത്തിറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. ഏറെ കാലമായി ആര്‍എസ്എസും സവര്‍ണ സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. അമ്പത് ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. ജനുവരി 9നാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം സംബന്ധമായ ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കിയത്. എല്ലാ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റുകളിലും സര്‍വീസുകളിലും ഫെബ്രുവരി 1 മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

Tags:    

Similar News