യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം: ഗവര്‍ണര്‍ റിപോര്‍ട്ട് തേടി

കേരള സര്‍വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയോടാണ് റിപോര്‍ട്ട് തേടിയത്. സംഭവത്തിന്റെ സ്ഥിതിവിവരറിപോര്‍ട്ടാണ് ഗവര്‍ണര്‍ തേടിയിരിക്കുന്നത്.

Update: 2019-05-07 12:32 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപോര്‍ട്ട് തേടി. കേരള സര്‍വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയോടാണ് റിപോര്‍ട്ട് തേടിയത്. സംഭവത്തിന്റെ സ്ഥിതിവിവരറിപോര്‍ട്ടാണ് ഗവര്‍ണര്‍ തേടിയിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന സമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കേരളാ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും നിവേദനത്തില്‍ കെഎസ്‌യു ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതി വച്ചാണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ കോളജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാര്‍ന്ന് ബോധരഹിതയായ നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകട നില തരണം ചെയ്തു. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

കോളജിലെ എസ്എഫ്‌ഐ നേതാക്കളില്‍ നിന്ന് കടുത്ത ഭീഷണി നേരിടുന്നെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വര്‍ഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്.

സംഭവത്തില്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

എന്നാല്‍, വിദ്യാര്‍ഥിയോ രക്ഷിതാക്കളോ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.  

Tags:    

Similar News