ഭരണഘടനാ ദിനാഘോഷം ആർഎസ്എസ് വത്കരിച്ചു; കേരള കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കാംപസിന് പുറത്ത് പിന്തുണ അറിയിച്ചെത്തിയ വിദ്യാർഥികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും 70 വ‌ർഷത്തെ അനുഭവം എന്ന പേരിലാണ് സെമിനാർ.

Update: 2019-11-26 09:10 GMT

കാസര്‍കോഡ്: സെമിനാർ ആർഎസ്എസ് വത്കരിച്ചതിനെതിരേ കേരള കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. ഭരണഘടനാ ദിനാഘോഷത്തിന്‍റെ ഭാഗമായി കാസർകോഡ് കേരള കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനെതിരേയാണ് പ്രതിഷേധം ഉണ്ടായത്. വിദ്യാര്‍ഥികള്‍ സെമിനാര്‍ ബഹിഷ്‍കരിച്ചു.

കാംപസിന് പുറത്ത് പിന്തുണ അറിയിച്ചെത്തിയ വിദ്യാർഥികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും 70 വ‌ർഷത്തെ അനുഭവം എന്ന പേരിലാണ് സെമിനാർ. വിദേശ പഠന വകുപ്പും പൊളിറ്റിക്സ് വകുപ്പും ചേർന്നാണ് രണ്ട് ദിവസത്തെ സെമിനാ‌ർ സംഘടിപ്പിക്കുന്നത്.

ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ്, പ്രൊഫസർ കെ ജയപ്രസാദ്, മുൻ ഡിജിപി ടി പി സെൻകുമാർ, ജേക്കബ് തോമസ്, സംഘപരിവാർ ബന്ധമുള്ള മാധ്യമ സ്ഥാപനത്തിലെ എഡിറ്റർ അടക്കമുള്ളവരാണ് സെമിനാറിൽ വിത്യസ്ഥ വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ആകെയുള്ള ഏഴ് പേപ്പറുകളിൽ അഞ്ചിലും സംഘപരിവാർ ബന്ധമുള്ളവരെന്നാണ് ആരോപണം.

വിദ്യാർഥികളോടും പഠനവകുപ്പ് അധ്യാപകരോടും സെമിനാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയില്ലെന്നും പരാതിയുണ്ട്. ദേശീയ സെമിനാറായിട്ടും അത്ര നിലവാരമുള്ളവരല്ല വിഷയാവതരണം നടത്തുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം. നുവാൽസ് വൈസ് ചാൻസിലറടക്കമുള്ളവർ സെമിനാറിൽ പങ്കെടുക്കുന്നുണ്ടെന്നും വിഷയ വിദഗ്ദരാണ് പ്രബന്ധം അവതരിപ്പിക്കുന്നതെന്നുമാണ് സർവ്വകലാശാലയുടെ പ്രതികരണം.

Tags:    

Similar News