ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തിനു പിന്നില്‍ തീവ്ര ബുദ്ധിസ്റ്റുകളും
കലാപകാരികളായ നിരവധി പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് തീവ്ര സിംഹള ബുദ്ധിസ്റ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാന്‍ഡിയിലെ സെന്‍ട്രല്‍ പ്രവിശ്യയിലുള്ള സമാന സംഭവങ്ങളില്‍ ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് പോലിസ് ചോദ്യം ചെയ്തു വരികയാണ്.
കൊളംബോ: ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ കലാപത്തില്‍ തീവ്ര ബുദ്ധിസ്റ്റ് സംഘങ്ങള്‍ക്കും പങ്കുണ്ടെന്ന് ശ്രീലങ്കന്‍ അധികൃതര്‍. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും ആഡംഭര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യ വ്യാപകമായി മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ അരങ്ങേറിയത്.
ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറന്‍ നഗരങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ നിരവധി പള്ളികൾ ആക്രമിച്ച് ഖുര്‍ആന്‍ കത്തിക്കുകയും മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.കലാപകാരികളായ നിരവധി പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് തീവ്ര സിംഹള ബുദ്ധിസ്റ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാന്‍ഡിയിലെ സെന്‍ട്രല്‍ പ്രവിശ്യയിലുള്ള സമാന സംഭവങ്ങളില്‍ ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് പോലിസ് ചോദ്യം ചെയ്തു വരികയാണ്.
മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റുമെതിരേ വ്യവസ്ഥാപിത ആക്രമണമാണുണ്ടായതെന്ന് പ്ലാന്റേഷന്‍ വ്യവസായ മന്ത്രി നവീന്‍ ദിസനായകെ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ തീവ്രബുദ്ധിസ്റ്റുകളായ അമിത് വീര സിംഗെ, ദാന്‍ പ്രിയസാദ്, നമല്‍ കുമാര എന്നിവരുടെ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കിയിരുന്നു. പ്രിയസാദ് കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. വീര സിംഗെയെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 2.2 കോടി ജനസംഖ്യയുള്ള ബുദ്ധമത ഭൂരിപക്ഷമായ ശ്രീലങ്കയില്‍ 10 ശതമാനത്തോളമാണ് മുസ്‌ലിം ജനസംഖ്യ.