ഇരട്ട നരബലി: കേസ് അന്വേഷണത്തിന് പ്രത്യേക സംഘം, പെരുമ്പാവൂര്‍ എഎസ്പിക്ക് അന്വേഷണ ചുമതല

Update: 2022-10-12 16:27 GMT

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പത്മ, റോസ്‌ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എസ് ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബൈജു ജോസ്, കാലടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനൂപ് എന്‍എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലിസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, കാലടി പോലിസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ ടി ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.

ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‌ലിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് മാറിടം മുറിച്ചുമാറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് പ്രതികളെ മാറ്റിയിട്ടുണ്ട്.

സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ് മുഖ്യപ്രതി ഷാഫി. പതിനാറാം വയസ്സില്‍ ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഷാഫി പല ദേശത്ത് പല പേരുകളിലും തങ്ങി. ഇതിനിടയില്‍ 8 കേസുകളില്‍ പ്രതിയായി. 2020 കോലഞ്ചേരിയില്‍ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗം കത്തി കൊണ്ട് മുറിച്ചതാണ് ഇതിന് മുന്‍പുള്ള ക്രൂരകൃത്യം. തന്റെ ലക്ഷ്യം നേടാന്‍ കഥ മെനയും, പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരത നടപ്പാക്കി ആനന്ദം കണ്ടെത്തും. ഇലന്തൂരിലെ ഇരട്ട നരബലിയില്‍ ജീവന്‍ നഷ്ടമായ സ്ത്രീകളുടെ ശരീരത്തിലും ഇയാള്‍ കത്തി കൊണ്ട് ക്രൂരത കാട്ടി ആനന്ദം കണ്ടെത്തിയിരുന്നു. ഇലന്തൂരില്‍ കൊല്ലപ്പെട്ട റോസ്‌ലിക്കും പത്മയ്ക്കും പുറമെ മറ്റ് സ്ത്രീകളെയും മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടിരുന്നു.

Tags:    

Similar News