'മൊഴി' എന്ന രൂപത്തിലുള്ള തോന്നിവാസത്തെ എല്ലാ തരത്തിലും നേരിടും: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Update: 2021-03-28 08:09 GMT

പൊന്നാനി: 'മൊഴി' എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ദുരുദ്ദേശ്യത്തോടെ സ്പീക്കര്‍ ഫഌറ്റിലേക്ക് വിളിച്ചെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴിയുണ്ടെന്ന ഇഡി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഫേസ് ബുക്കിലൂടെയുള്ള പ്രതികരണം.

    കള്ളക്കടത്ത് കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും സ്പീക്കറിനുമെതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ 'മൊഴികള്‍' ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല. അതിനെ എല്ലാ തരത്തിലും നേരിടും. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കൊടുത്തതാണെന്ന മട്ടില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്ബി പദ്ധതികളെ ആക്രമിക്കുന്നതില്‍ ഇത്തരം ഏജന്‍സികളും പ്രതിപക്ഷവും രാപ്പകല്‍ പണിയെടുക്കുന്നത് തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണ്. നാട് അനുഭവിച്ച തീക്ഷണമായ പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലും സുരക്ഷയുമൊരുക്കി അവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയായ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ നല്‍കുന്ന പിന്തുണ ഇത്തരം കുല്‍സിത ശ്രമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമെന്ന് ആരും വ്യാമോഹിക്കേണ്ട.

    ഒരു മാര്‍ഗത്തിലും കേരളത്തില്‍ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ, തിരഞ്ഞെടുപ്പ് നടുക്കുമ്പോള്‍ നുണകളുടെ പെരുമഴ ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നത്. അത്തരം ശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞ യോടെ തള്ളിക്കളയണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

Speaker P Sriramakrishnan against ED


Tags: