ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു; വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നുവെന്നും പിണറായി

വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം എന്നത് എല്ലാ മതങ്ങളില്‍പ്പെട്ടവരും പെടാത്തവരും വ്യത്യസ്ത രാഷ്ട്രീയ ചിന്തകള്‍ പുലര്‍ത്തിയവരുമെല്ലാം ഉള്‍പ്പെട്ട ദേശീയ പ്രസ്ഥാനമാണ്. ഇതിനെ വര്‍ഗീയമായി വക്രീകരിച്ച് ചരിത്രത്തെ വിദ്വേഷം പടര്‍ത്താനുള്ള ഉപാധിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെതിരെ ജാഗ്രത വേണം.

Update: 2022-10-23 17:47 GMT

തിരുവനന്തപുരം: ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നതായും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരുപങ്കും വഹിക്കാത്തവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങളെ സങ്കുചിത ചിന്താഗതിയോടെ വെട്ടിമാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങള്‍ വരുംതലമുറ മനസിലാക്കണമെന്നും അവര്‍ക്ക് രാജ്യത്തിന്റെ നേരായ ചരിത്രം മനസിലാക്കിക്കൊടുക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരം എന്നത് എല്ലാ മതങ്ങളില്‍പ്പെട്ടവരും പെടാത്തവരും വ്യത്യസ്ത രാഷ്ട്രീയ ചിന്തകള്‍ പുലര്‍ത്തിയവരുമെല്ലാം ഉള്‍പ്പെട്ട ദേശീയ പ്രസ്ഥാനമാണ്. ഇതിനെ വര്‍ഗീയമായി വക്രീകരിച്ച് ചരിത്രത്തെ വിദ്വേഷം പടര്‍ത്താനുള്ള ഉപാധിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെതിരെ ജാഗ്രത വേണം.

തൂക്കുമരത്തിലേക്ക് നടക്കുമ്പോള്‍ ഒരു അപേക്ഷ മാത്രമാണ് വക്കം ഖാദര്‍ മുന്നോട്ടുവച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട ഹിന്ദു സഹോദരനോടൊപ്പം തൂക്കിലേറ്റണമെന്നായിരുന്നു അത്. ഹിന്ദുമുസ്‌ലിം മൈത്രിക്ക് മാതൃകയാകണമെന്ന് ഖാദറിന് നിര്‍ബന്ധമായിരുന്നു. ഇത് ഈ കാലത്ത് വളരെ പ്രസക്തമാണ്. മതസൗഹാര്‍ദം വെല്ലുവിളി നേരിടുകയും വര്‍ഗീയതയുടെ വിദ്വേഷം പടരുകയും ചെയ്യുന്ന കാലമാണിത്. ഈ കാലഘട്ടത്തില്‍ വക്കം ഖാദറിന്റെ കാഴ്പ്പാട് മഹത്തരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭഗത് സിങ് മുതല്‍ വക്കം ഖാദര്‍ വരെയുള്ള ത്യാഗധനരുടെ ജീവന്റെ വിലയാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും അനുഭവിക്കുന്ന ഓരോ നിമിഷവും സ്വാതന്ത്ര്യ സമരസേനാനികളെ സ്മരിക്കണം. അവര്‍ കൊണ്ട വെയിലാണ് നമ്മുടെ തണലായത്. അവരെ മറക്കുന്നത് വലിയ അപരാധമാണ്. വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിനും സര്‍ക്കാറിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.






Tags:    

Similar News