ആര്‍എസ്എസ് പ്രവര്‍ത്തകരെ തോക്കുകളുമായി പിടികൂടിയ സംഭവം: സമഗ്രാന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി

സംഘ്പരിവാര്‍ കലാപം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ആയുധങ്ങള്‍ ശേഖരിക്കുന്ന രീതിയുണ്ട്. കഴിഞ്ഞ വര്‍ഷം മുസ്‌ലിം വംശഹത്യ നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പല സ്ഥലങ്ങളില്‍നിന്നും ആയുധങ്ങള്‍ ആ മേഖലയില്‍ സ്‌കൂളുകളിലും മറ്റുമായി ശേഖരിച്ച വാര്‍ത്തകള്‍ വന്നിരുന്നു.

Update: 2021-02-22 15:10 GMT

കോഴിക്കോട്: പറവൂരില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ തോക്കുകളുമായി പിടികൂടിയ സംഭവം ഗൗരവകരമെന്ന് സോളിഡാരിറ്റി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ആയുധ ശേഖര വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പ്രവര്‍ത്തകരെ തോക്കുകളുമായി പിടികൂടിയ സംഭവം പോലിസും മീഡിയയും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പല സ്ഥലങ്ങളിലും ആര്‍എസ്എസും സംഘ്പരിവാറും വ്യാപകമായി ആയുധങ്ങള്‍ ശേഖരിക്കുകയും കലാപത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുമുണ്ടെന്നതിന്റെ തെളിവാണിത്. സംഘ്പരിവാര്‍ കലാപം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ആയുധങ്ങള്‍ ശേഖരിക്കുന്ന രീതിയുണ്ട്. കഴിഞ്ഞ വര്‍ഷം മുസ്‌ലിം വംശഹത്യ നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പല സ്ഥലങ്ങളില്‍നിന്നും ആയുധങ്ങള്‍ ആ മേഖലയില്‍ സ്‌കൂളുകളിലും മറ്റുമായി ശേഖരിച്ച വാര്‍ത്തകള്‍ വന്നിരുന്നു. അതിനാല്‍ പറവൂര്‍ സംഭവത്തെ ഗൗരവമായി പരിഗണിച്ച് ആയുധ ശേഖര വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.

കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ വ്യത്യസ്ത തരത്തിലുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. യുപിയില്‍ വംശീയവര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി വിഭാഗീയ ഭരണം നടത്തുന്ന യോഗിയെ കൊണ്ടുവന്നതും രാമക്ഷേത്രത്തിന്റെ പേരില്‍ നിര്‍ബന്ധ പിരിവ് നടത്തുന്നതുമെല്ലാം കേരളത്തില്‍ സ്വാധീനമുറപ്പിക്കാനാണ്. സംഘ്പരിവാറിനെ പ്രതിരോധിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാറും പൊലീസും ആവരുടെ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പിടിച്ചത് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണുകളാണെന്ന് പറഞ്ഞ് പറവൂര്‍ സംഭവത്തെ അവഗണിക്കുകയാണ് പൊലീസ് ഉടനെ ചെയ്തത്. ആംബുലന്‍സില്‍ ആയുധം കടത്തിയത് ഗൗരവതരമായ സംഭവമായിട്ടും പൊലീസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷത്തിന്റെ നിലപാടില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News