സിദ്ദിഖ് കാപ്പനെ കാണാനായില്ല; ഹൃദയവേദനയോടെ ഭാര്യയും മകനും ഡല്‍ഹിയില്‍ നിന്ന് മടങ്ങി

ചികില്‍സ പൂര്‍ത്തിയാവുകയോ കൊവിഡ് നെഗറ്റീവ് ആവുകയോ ചെയ്യുന്നതിനു മുമ്പാണ് അഭിഭാഷകരെയോ ഭാര്യയെയോ അറിയിക്കാതെ യുപിയിലേക്കു കൊണ്ടുപോയത്.

Update: 2021-05-08 07:55 GMT

ന്യൂഡല്‍ഹി: യുപി പോലിസ് കള്ളക്കേസ് ചുമത്തി രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ എയിംസിലെത്തി കാണാനാവാതെ ഭാര്യ റൈഹാനയും മകനും നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലുള്ള റൈഹാനയും മകനും സിദ്ദീഖ് കാപ്പനെ കാണാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടയുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രഹസ്യമായി യുപി മഥുര ജയിലിലേക്ക് കൊണ്ടുപോയിരുന്നു. ചികില്‍സ പൂര്‍ത്തിയാവുകയോ കൊവിഡ് നെഗറ്റീവ് ആവുകയോ ചെയ്യുന്നതിനു മുമ്പാണ് അഭിഭാഷകരെയോ ഭാര്യയെയോ അറിയിക്കാതെ യുപിയിലേക്കു കൊണ്ടുപോയത്. നിര്‍ബന്ധിച്ചാണ് ഡിസ്ചാര്‍ജ്ജ് ചെയ്യിച്ചതെന്ന് ഭാര്യ റൈഹാന ആരോപിച്ചിരുന്നു. ഇതോടെ പ്രതീക്ഷകള്‍ അസ്തമിച്ചതിനാലാണ് ഇരുവരും നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്. നാട്ടില്‍ പ്രായമുള്ള മാതാവും സിദ്ദീഖിന്റെ രണ്ട് ചെറിയ മക്കളുമുണ്ട്.

    ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ചുള്ള വാര്‍ത്താശേഖരണാര്‍ത്ഥം പോവുന്നതിനിടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദീഖ് കാപ്പനെ മറ്റു മൂന്നുപേര്‍ക്കൊപ്പം വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം മഥുര ജയിലിലടച്ചതിനിടെ കൊവിഡ് ബാധിക്കുകയും കെഎം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ അവിടെ ചങ്ങലയ്ക്കിട്ട് ശുചിമുറിയില്‍ പോലും പോവാന്‍ അനുവദിക്കാതെ ക്രൂരപീഡനമായിരുന്നു. വീണ് പരിക്കേറ്റ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില മോശമായതിനാല്‍ സുപ്രിംകോടതിയാണ് ഡല്‍ഹി എയിംസില്‍ വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദേശിച്ചത്. ചികില്‍സ നേടുന്ന ആശുപത്രിയിലെത്തി കാണാമെന്നു ധരിച്ചാണ് ഭാര്യ റൈഹാനയും മകനും ഡല്‍ഹിയിലെത്തിയത്. എന്നാല്‍, പോലിസ് അനുവദിച്ചില്ലെന്നു മാത്രമല്ല കോടതിയുടെ വാക്കാലുള്ള ഉത്തരവിനെയും വെല്ലുവിളിച്ച് തിരിച്ചയക്കുകയും ചെയ്തു.

    തുടര്‍ന്ന് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, അഭിഭാഷകന്‍ വില്‍സ് മാത്യു, സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി തുടങ്ങിയവര്‍ പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടും യുപി പോലിസ് റൈഹാനയെയും മകനെയും കാണാന്‍ അനുവദിച്ചില്ല. കാണാന്‍ അനുമതി തേടി കോടതിയെ സമീപിച്ചെങ്കിലും വിധി വരുന്നതിനു മുമ്പ് രോഗം ഭേദമായെന്നു കബളിപ്പിച്ച് യുപിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതീക്ഷയറ്റതോടെ രാജ്യതലസ്ഥാനത്തു നിന്ന് മടങ്ങുകയാണെന്ന് റൈഹാന അറിയിച്ചു.

Siddique Kappan could not be seen; His wife and son returned from Delhi

Tags:    

Similar News