ലോക്ക് ഡൗണിനിടെ ഡല്‍ഹിയില്‍ മസ്ജിദിനു നേരെ അര്‍ധരാത്രി വെടിവയ്പ്

സംഭവത്തില്‍ പള്ളി ഇമാമിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

Update: 2020-04-05 13:31 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിനിടെ ഡല്‍ഹിക്കു സമീപം മുസ് ലിം മസ്ജിദിനു നേരെ അര്‍ധരാത്രി വെടിവയ്പ്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് ഇന്നലെ രാത്രി 12ഓടെ മുസ്‌ലിം പള്ളിക്ക് നേരെ ഒരുസംഘം വെടിയുതിര്‍ത്തത്. ധങ്കോട്ട് വില്ലേജിലുള്ള പള്ളിക്കു നേരെയാണ് ആക്രമണം. പള്ളിക്ക് കേടുപാട് സംഭവിച്ചും. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പള്ളി ഇമാമിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസമയം ഇമാം പള്ളിയുടെ ടെറസില്‍ ഉറങ്ങുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവയ്പിന് പിന്നിലെന്ന് ഇമാം പറഞ്ഞതായി രാജേന്ദ്രപാര്‍ക്ക് പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ പങ്കജ് കുമാര്‍ പറഞ്ഞു.


    രാത്രി ഏകദേശം 12ഓടെ വെടിവയ്പിന്റെ ശബ്ദം കേട്ടാണ് ഇമാം ഞെട്ടിയുണര്‍ന്നത്. തുടര്‍ന്ന് താഴേക്ക് നോക്കിയപ്പോഴാണ് ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുന്നത് കണ്ടത്. സംഭവത്തില്‍ ആയുധ നിരോധന നിയമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സ്ഥലത്തു നിന്ന് വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തെന്നും അന്വേഷണം ഊര്‍ജ്ജിതമാണെന്നും പോലിസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും എസ്എച്ച്ഒ പങ്കജ് കുമാര്‍ അറിയിച്ചു.




Tags:    

Similar News