മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷനെ വെടിവച്ച് കൊലപ്പെടുത്തി

മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് മകള്‍ പോലിസിനോട് പറഞ്ഞു. തേജാജി നഗറില്‍ ധാബ നടത്തുകയാണ് രമേശ് സാഹു.

Update: 2020-09-03 01:27 GMT

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷനെ അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തി. രമേശ് സാഹു(70) ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ ഗീത സാഹു(65), മകള്‍ ജയ സാഹു(42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്. രമേശ് സാഹുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം ഭാര്യയെയും മകളെയും ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന രമേശ് സാഹുവിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.

മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് മകള്‍ പോലിസിനോട് പറഞ്ഞു. തേജാജി നഗറില്‍ ധാബ നടത്തുകയാണ് രമേശ് സാഹു.

വീടിന് വെളിയില്‍ ശബ്ദം കേട്ടാണ് മകള്‍ വാതില്‍ തുറന്നത്. മകളെയും ഭാര്യയെയും ആക്രമിച്ച് ആഭരണങ്ങളും പണവും ആവശ്യപ്പെട്ട് രമേശ് ഉറങ്ങുന്ന മുറിയില്‍ കയറി വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സംഘം രക്ഷപ്പെട്ടു.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് രമേശ് സാഹു വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ആറോളം പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് ഡിഐജി ഹരിനാരായണ്‍ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. കവര്‍ച്ചക്കും കൊലപാതകത്തിനും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Tags:    

Similar News