വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചിട്ടാണെങ്കിലും കനയ്യ കുമാറിനെ പരാജയപ്പെടുത്തണമെന്ന് ശിവസേനാ എംപി

കനയ്യകുമാര്‍ കുപ്പിയില്‍ നിറച്ച വിഷമാണ്. അയാള്‍ ഒരിക്കലും പാര്‍ലമെന്റില്‍ എത്താന്‍ പാടില്ലെന്നും ലേഖനത്തില്‍ പറയുന്നു. കനയ്യയുടെ ജയം ബെഗുസരയില്‍ ഉണ്ടായാല്‍ അത് ഭരണഘടനയുടെ പരാജയമായിരിക്കുമെന്നും റാവത്ത് പറയുന്നു.

Update: 2019-04-02 11:12 GMT

മുംബൈ: ബിഹാറിലെ ബെഗുസരയില്‍ ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരേ വിവാദ പരാമര്‍ശവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചിട്ടാണെങ്കിലും കനയ്യകുമാറിനെ പരാജയപ്പെടുത്തണമെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ റാവത്ത് ആവശ്യപ്പെട്ടത്.

കനയ്യകുമാര്‍ കുപ്പിയില്‍ നിറച്ച വിഷമാണ്. അയാള്‍ ഒരിക്കലും പാര്‍ലമെന്റില്‍ എത്താന്‍ പാടില്ലെന്നും ലേഖനത്തില്‍ പറയുന്നു. കനയ്യയുടെ ജയം ബെഗുസരയില്‍ ഉണ്ടായാല്‍ അത് ഭരണഘടനയുടെ പരാജയമായിരിക്കുമെന്നും റാവത്ത് പറയുന്നു.

അതേസമയം,റാവത്തിന്റെ പരാമര്‍ശം തിരഞ്ഞെുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് നോട്ടീസയച്ചിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ ഇതിന് ശേഷം തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. റാവത്തിന്റെ പ്രസ്താവന ഇവിഎമ്മിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഉള്ള വിശ്വാസ കുറവിനെയാണ് കാണിക്കുന്നതെന്ന് മുംബൈ സിറ്റി കലക്ടര്‍ ശിവാജി ജോന്ധലെ പറഞ്ഞു.

അതിനിടെ സാമ്‌നയിലെ ലേഖനത്തിന്റെ പേരില്‍ തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ടെന്ന് റാവത്ത് സമ്മതിച്ചു. രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ ജനങ്ങളില്‍ നിന്ന് പ്രചാരണത്തിനായി പണം ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ക്ക് 10 മിനുട്ട് കൊണ്ട് അഞ്ച് ലക്ഷം രൂപ ലഭിച്ചു. ദേശവിരുദ്ധര്‍ക്ക് ആരാണ് പണം നല്‍കുന്നതെന്നും റാവത്ത് ചോദിച്ചിരുന്നു. തീവ്രവാദിയെ സഹായിക്കുന്ന ആരും തീവ്രവാദി തന്നെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    

Similar News