വനിത സംവരണ ബില്ല് പാസാകാത്തത് 'ഉത്തരേന്ത്യന്‍ മാനസികാവസ്ഥ' കാരണമെന്ന് ശരദ് പവാര്‍

Update: 2022-09-18 10:01 GMT

മുംബൈ: വനിത സംവരണം നല്‍കുന്നതിനായി ഉത്തരേന്ത്യയുടെയും മാനസികാവസ്ഥ ഇനിയും അനുകൂലമല്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ശനിയാഴ്ച പൂനെ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തൊപ്പം ലോക്‌സഭാംഗവും മകളുമായ സുപ്രിയ സുലെയും ഉണ്ടായിരുന്നു. ഇരുവരും നടത്തിയ സംവാദത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ലോക്‌സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും ഇനിയും സ്ത്രീകള്‍ക്കായി 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന വനിതാ സംവരണ ബില്ല് പാസാകാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശരത് പവാര്‍. കോണ്‍ഗ്രസ് ലോക്‌സഭാംഗമായിരുന്ന കാലം മുതല്‍ താന്‍ ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാറുണ്ടെന്ന് പവാര്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ, മാനസികാവസ്ഥ വനിത സംവരണബില്ലിന് അനുകൂലമായിരുന്നില്ല. ഞാന്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗമായിരുന്നപ്പോള്‍ സ്ത്രീ സംവരണ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നതായി ഓര്‍ക്കുന്നുണ്ട്. പാര്‍ലമെന്റില്‍, ഒരിക്കല്‍ ഈ വിഷയത്തില്‍ എന്റെ പ്രസംഗം പൂര്‍ത്തിയാക്കി, ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍, എന്റെ പാര്‍ട്ടിയിലെ ഭൂരിപക്ഷം എംപിമാരും എഴുന്നേറ്റു പോയി, എന്റെ പാര്‍ട്ടിയിലെ ആളുകള്‍ക്ക് പോലും ഇത് ദഹിക്കുന്നില്ല,' പവാര്‍ പറഞ്ഞു.

ബില്‍ പാസാക്കാന്‍ എല്ലാ പാര്‍ട്ടികളും ശ്രമിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു. താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം കൊണ്ടുവന്നിരുന്നു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ആളുകള്‍ അത് അംഗീകരിച്ചുവെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News