ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം ശാഹീന്‍ ബാഗ് ജാലിയന്‍വാലാബാഗ് ആയേക്കും: അസദുദ്ദീന്‍ ഉവൈസി

ശാഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരേ വെടിവയ്പ് നടത്താന്‍ സാധ്യതയുണ്ടെന്ന് ഉവൈസി പറഞ്ഞു.

Update: 2020-02-05 09:39 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ (സിഎഎ) 50 ദിവസമായി കുത്തിയിരിപ്പ് പ്രക്ഷോഭം നടന്നുവരുന്ന ശാഹീന്‍ ബാഗ് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ബലപ്രയോഗം നടത്തുമെന്ന് സംശയിക്കുന്നതായി എഐഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം ശാഹീന്‍ ബാഗിലെ പ്രക്ഷോഭത്തെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നതിന് സൂചനകളുണ്ടെന്ന് ഉവൈസി പറഞ്ഞു. ശാഹീന്‍ ബാഗ് ജാലിയന്‍വാലാ ബാഗ് ആവാനുള്ള സാധ്യതയുണ്ട്.

ശാഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരേ വെടിവയ്പ് നടത്താന്‍ സാധ്യതയുണ്ടെന്ന് ഉവൈസി പറഞ്ഞു. ബിജെപി മന്ത്രി വെടിവയ്ക്കാനുള്ള പരാമര്‍ശം നടത്തിയ സ്ഥിതിക്ക് അങ്ങനെ നടക്കാനുള്ള സാധ്യതകളുണ്ടെന്ന് ഉവൈസി എഎന്‍ഐയോട് പ്രതികരിച്ചു. 2024ല്‍ എന്‍ആര്‍സി നടപ്പിലാക്കുമോയെന്നതിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

എന്‍പിആര്‍ പ്രാവര്‍ത്തികമാക്കാനായി 3900 കോടി ചെലവിടുന്നതെന്തിനാണെന്നും സര്‍ക്കാര്‍ വിശദമാക്കണം. താനൊരു ചരിത്രവിദ്യാര്‍ത്ഥിയായിരുന്നു. ഹിറ്റ്‌ലറും ഇത്തരത്തില്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രണ്ട് തവണ സെന്‍സസ് എടുത്തിരുന്നു. അതിന് ശേഷമായിരുന്നു ജൂതന്മാരെ ഗ്യാസ് ചേംബറുകളില്‍ അടച്ചത്. നമ്മുടെ രാജ്യം അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഉവൈസി പറഞ്ഞു.

ശാഹീന്‍ ബാഗിലെ സമരക്കാരെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ സേനയെ ഉപയോഗിക്കുമെന്ന സംശയമുണ്ട്.ഫെബ്രുവരി എട്ടിന് ശേഷം നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ സൂചനയാണ് ഇപ്പോള്‍ നടക്കുന്നത്.ആരാണ് അക്രമത്തിനുള്ള ആഹ്വാനം നല്‍കുന്നതെന്നതിന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഉവൈസി പറഞ്ഞു.

Tags:    

Similar News