റാഗിങ് നടത്തിയെന്ന് എസ്എഫ്‌ഐയുടെ പരാതി; അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍

Update: 2022-11-02 11:08 GMT

കണ്ണൂര്‍: തലശ്ശേരി പാലയാട് കാംപസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍ അലന്‍ ഷുഹൈബിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ധര്‍മടം പോലിസാണ് അലനെ കസ്റ്റഡിയിലെടുത്തത്. വ്യാജ പരാതിയാണിതെന്നും കഴിഞ്ഞ വര്‍ഷം എസ്എഫ്‌ഐക്കാര്‍ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതിന്റെ പേരില്‍ പകവീട്ടുന്നതാണെന്നും അലന്‍ ആരോപിച്ചു. കൂടാതെ തന്നെയും മറ്റ് വിദ്യാര്‍ഥികളെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ബദറുവിനെയും മുര്‍ഷിദിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ഥി നിഷാദ് ഊരാ തൊടിയെയുമാണ് മര്‍ദ്ദിച്ചതെന്ന് അലന്‍ പറയുന്നു. ബുധനാഴ്ച രാവിലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരുവിഭാഗവും അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യമുന്നണിയും തമ്മിലായിരുന്നു തര്‍ക്കം. എസ്എഫ്‌ഐക്കാരായ ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായ അഥിനെ അലന്റെ നേതൃത്വത്തില്‍ റാഗ് ചെയ്തുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അലന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ധര്‍മടം പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് റാഗിങ് പരാതി നല്‍കിയത്.

എന്നാല്‍, ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അലനും കൂട്ടരും പറയുന്നത്. കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. ഇതിനെ അലനും സംഘവും ചോദ്യം ചെയ്യുകയും വലിയ പ്രശ്‌നത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതിന് പകരം വീട്ടാനാണ് ഇപ്പോള്‍ ആരോപണമുന്നയിച്ചിരിക്കുന്നതെന്നും തന്നെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ജാമ്യം റദ്ദുചെയ്യിക്കാനാണ് എസ്എഫ്‌ഐയുടെ നീക്കമെന്നും അലന്‍ പറഞ്ഞു. റാഗിങ് പരാതി ലഭിച്ചിട്ടുണ്ടെന്നും അതെക്കുറിച്ച് അന്വേഷിക്കാനാണ് അലനെയും കൂട്ടരെയും കസ്റ്റഡിയിലെടുത്തതുമെന്നാണ് ധര്‍മടം പോലിസിന്റെ വിശദീകരണം.

Tags:    

Similar News